1923-1926 കാലത്തെ മലങ്കരസഭയിലെ വൈദികരും അല്‍മായ നേതാക്കളും
പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 1923-1926 കാലഘട്ടത്തിലെ കല്പനകളുടെ നമ്പര്‍ ബുക്കില്‍ നിന്നും ഉണ്ടാക്കിയ ലിസ്റ്റാണ്. അദ്ദേഹം ഒരു തവണ എങ്കിലും കല്പന അയച്ചിട്ടുള്ളവരുടെ പേരേ കാണുകയുള്ളു. എല്ലാ വൈദികരുടെയോ എല്ലാ അല്‍മായ നേതാക്കന്മാരുടെയോ പേരു കാണണമെന്നില്ല. ഇതില്‍ പകുതിയിലേറെ പേരുമായി അദ്ദേഹം നിരന്തരം കത്തിടപാട് നടത്തിയതായിട്ടാണ് കല്പന ബുക്ക് വായിച്ചാല്‍ മനസിലാവുക.
വൈദികസ്ഥാനികള്‍
- വടക്കേടത്തു ഗീവര്‍ഗീസു കത്തനാര്‍, ഓമല്ലൂര്‍ (1875 - 1944) തിരുവിതാംകൂര്‍ പ്രജാസഭയില്‍ ചെങ്ങന്നൂര്‍ താലൂക്ക് (1908), ചെങ്ങന്നൂര്‍ താലൂക്ക് ഒന്നാം ഗ്രൂപ്പ് (1917) പ്രതിനിധി. നിര്യാണം: 11.06.1944
- കരവട്ടുവീട്ടില്‍ ശീമോന്‍ ശെമ്മാച്ചന്‍.
- പി. സി. നൈനാന്‍ കത്തനാര്‍
- മലങ്കര മല്പാന്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാര്‍ (1865-1938)
നിരണം മട്ടയ്ക്കല്‍ കുടുംബത്തിലെ ബഹനാന്‍ കത്തനാരുടെ ഇളയ മകനായി 1865-ല്‍ ഇദ്ദേഹം ജനിച്ചു, മലങ്കര മല്പാന്‍ എന്നറിയപ്പെടുന്നു. മലങ്കരസഭയില്‍ വട്ടിപ്പണക്കേസ് വളരെ രൂക്ഷമായ രീതിയില്‍ നടന്നിരുന്ന കാലത്ത് കോട്ടയം പഴയസെമിനാരിയുടെ മാനേജരും സെമിനാരിയിലെ മല്പാനുമായി സേവനം അനുഷ്ഠിച്ചു. ആനപ്പാപ്പിവധക്കേസ് തുടങ്ങിയവ തന്‍റെ അപകടപൂര്‍യ്യമായ സേവന കാലഘട്ടത്തെ സംഭവവികാസങ്ങളില്‍ ഒന്നു മാത്രമാണ്. പഴയസെമിനാരിയുടെ വസ്തുവകകള്‍ മറുപക്ഷം (പാത്രിയര്‍ക്കീസ് വിഭാഗം) കൈയ്യടക്കുന്നതിനു ശ്രമിക്കവേ തെങ്ങില്‍ കയറി തേങ്ങ ഇടീക്കാന്‍ അവര്‍ കൊണ്ടുവന്ന തണ്ടാന്‍റെ മുമ്പില്‍, ڇവെട്ടടാ എന്നെ, അതിനുശേഷം തെങ്ങില്‍ കയറിയാല്‍ മതിڈ എന്ന് ആക്രോശിച്ചുകൊണ്ട് തന്‍റെ താടിമീശ പൊക്കിക്കാണിച്ച് സഭയുടെ സ്വത്തുക്കളെ സംരക്ഷിച്ച മഹാനാണിദ്ദേഹം.
കൊല്ലം പേഷ്ക്കാര്‍ പഴയ സെമിനാരിയുടെ കൈവശാവകാശം പരിശോധിക്കുവാന്‍ എത്തിയപ്പോള്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന താക്കോല്‍ കൂട്ടം മറുപക്ഷക്കാര്‍ എങ്ങനെയോ തട്ടിയെടുത്തെന്നറിഞ്ഞ മല്പാനച്ചന്‍ ഒറ്റ രാത്രി കൊണ്ട് പഴയ സെമിനാരിയുടെ സര്‍വ്വ പൂട്ടുകളും മുഖപ്പറ്റിനു മാറ്റമില്ലാതെ മാറ്റി വെപ്പിക്കുകയുണ്ടായി. തന്മൂലം പേഷ്ക്കാരുടെ അന്വേഷണവേളയില്‍ പഴയ താക്കോല്‍കൂട്ടം നഷ്ടപ്പെട്ടിട്ടും കൈവശാവകാശം നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മല്‍പ്പാനച്ചന്‍റെ ബുദ്ധിയും കഴിവും തല്‍സമയത്ത് പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പഴയസെമിനാരി ഓര്‍ത്തഡോക്സ് സഭയ്ക്ക് എന്നന്നേക്കുമായി നഷ്ടപെടുമായിരുന്നു, ബുദ്ധിമാനും ധൈര്യശാലിയുമായി അദ്ദേഹം സഭയെ നയിച്ചു.
തക്സാ, വി. കുര്‍ബാനയിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്ന പ്രമിയോന്‍, കഷ്ടാനുഭവ ആഴ്ചയിലെ പ്രമിയോനുകള്‍, ജനനപ്പെരുന്നാള്‍, പ്രാര്‍ത്ഥന, കഷ്ടാനുഭവ ആഴ്ചയിലെ ഗീതങ്ങള്‍ ഇവയൊക്കെ സുറിയാനിയില്‍ നിന്നും ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ളതാണ്.
1938 ആഗസ്റ്റ് 29-ാം തീയതി നിര്യാതനായി. നിരണം വലിയപള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
- പാറേട്ടു മാത്യൂസ് കത്തനാര്‍: പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് (1889-1980): കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്നു (1965-1980). പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്‍റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്‍ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1899 ജൂണ്‍ 7-ന് പുതുപ്പള്ളി വലിയ പള്ളിയില്‍വച്ച് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് കോറൂയോ സ്ഥാനവും 1908 മെയ് 17-ന് യെരുശലേം സെഹിയോന്‍ മാളികയില്‍ വച്ച് യെരുശലേം പാത്രിയര്‍ക്കീസ് മ്ശംശോനോ പട്ടവും നല്‍കി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ മേല്‍പ്പട്ടസ്ഥാനം ഏല്‍ക്കാന്‍ യെരുശലേമില്‍ പോയപ്പോഴാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ശെമ്മാശ്ശന് മ്ശംശോനോ സ്ഥാനം നല്‍കിയത്. 1920 ജൂണ്‍ 7-ന് പരുമല സെമിനാരിയില്‍വച്ച് മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് കശീശാ സ്ഥാനം നല്‍കി. പുതുപ്പള്ളി വലിയ പള്ളി വികാരിയായി 33 വര്‍ഷം സേവനമനുഷ്ഠിച്ചു. അബ്ദുള്ളയുടെ മുടക്ക്, റീത്ത് പ്രസ്ഥാനസ്ഥാപനം മുതലായ സഭയിലെ പ്രശ്നകലുഷിതമായ കാലത്ത് വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായുടെ വലംകൈയായി നിന്നു പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ രണ്ടു പ്രാവശ്യം മേല്‍പ്പട്ടസ്ഥാനത്തേക്കു തിരഞ്ഞടുത്തെങ്കിലും അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ വിസമ്മതിച്ചു. 1953 മെയ് 11-ന് പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ റമ്പാന്‍ സ്ഥാനം നല്‍കി. 1953 മെയ് 15-ന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ഏലിയാ ചാപ്പലില്‍ വച്ച് എപ്പിസ്കോപ്പായായി വാഴിച്ച് കോട്ടയം ഇടവകയുടെ സഹായമെത്രാനായി നിയമിച്ചു. 1965 മുതല്‍ കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായായി. കോട്ടയം ബസേലിയോസ് കോളജ്, പാമ്പാടി എം.ജി.എം. അഭയഭവന്‍ മുതലായവയുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കി. 1980 ആഗസ്റ്റ് 31-ന് കാലം ചെയ്തു. പാമ്പാടി കുറിയാക്കോസ് ദയറായില്‍ കബറടക്കി.
- പാലപ്പള്ളില്‍ പൗലൂസു കത്തനാര്‍: പാമ്പാക്കുട പാലപ്പിള്ളില്‍ കുടുംബത്തില്‍ 1879 (1054) മിഥുനം 24-നു ജനിച്ചു. പരുമല തിരുമേനിയില്‍ നിന്ന് ശെമ്മാശുപട്ടവും പിന്നീട് ഒന്നാം കാതോലിക്കായില്‍ നിന്ന് കശീശ്ശാ പട്ടവും സ്വീകരിച്ചു. വേദശാസ്ത്ര പണ്ഡിതനായിരുന്ന പിതൃസഹോദരന്‍ അബ്രഹാം മല്പാന്‍റെ കീഴിലും വട്ടശ്ശേരില്‍ തിരുമേനിയുടെ കീഴിലും വൈദിക വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസം ആദ്യം മുളന്തുരുത്തിയിലും പിന്നീട് കോട്ടയം എം.ഡി. ഹൈസ്കൂളിലും ആയിരുന്നു. കുറെക്കാലം എം.ഡി. സ്കൂളിലെ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു. 1911 (1087) ല്‍ കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ കൂടിയ അസോസിയേഷന്‍ യോഗത്തില്‍ വച്ച് ഇദ്ദേഹം വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. സമുദായ വഴക്കിന്‍റെ കാറും കോളുംകൊണ്ട് പ്രക്ഷുബ്ധമായിരുന്ന കാലഘട്ടത്തില്‍ പ്രതിസന്ധികളുടെ നടുവില്‍ അചഞ്ചലമായ ആദര്‍ശനിഷ്ഠയോടും ധൈര്യത്തോടും നിലകൊണ്ടു. വട്ടശ്ശേരില്‍ തിരുമേനിയുടെ വിശ്വസ്ത മിത്രമായി അന്നത്തെ സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു. മുറിമറ്റത്തില്‍ ബാവാ (ഒന്നാം കാതോലിക്കാ) യുടെ അന്ത്യകാലത്ത് അദ്ദേഹത്തിന്‍റെ ശുശ്രൂഷ സ്വയം ഏറ്റെടുക്കുകയും താന്‍ വികാരിയായിരുന്ന പാമ്പാക്കുട ചെറിയപള്ളിയില്‍ അദ്ദേഹത്തെ കബറടക്കുകയും ചെയ്തു. 1955 ഡിസംബര്‍ 25-നു അന്തരിച്ചു. പാമ്പാക്കുട ചെറിയ പള്ളിയില്‍ കബറടക്കി.
- എണ്ണശ്ശേരില്‍ യോഹന്നാന്‍ കത്തനാര്‍: വാകത്താനം എണ്ണശ്ശേരില്‍ കുര്യന്‍ കത്തനാരുടെ നാലാമത്തെ പുത്രനാണ്. വാകത്താനം, പുതുശ്ശേരി, നിലയ്ക്കല്‍ എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. എണ്ണശ്ശേരി കുടുംബയോഗത്തിന്‍റെ പ്രാരംഭം മുതല്‍ 1959 വരെ പ്രസിഡണ്ട്. ഭാര്യ ഒളശ്ശ നാലാത്ര ഏലിയാമ്മ. മൂന്നു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായിരുന്നു. പുത്രന്മാരില്‍ രണ്ടു പേര്‍ ബാല്യത്തില്‍ തന്നെ നിര്യാതരായി. ശേഷിച്ച ഏക പുത്രനാണ് എണ്ണശ്ശേരില്‍ കുറിയാക്കോസ് കത്തനാര്‍. പുത്രിമാരില്‍ മൂത്തയാളായ തങ്കമ്മയെ വേളൂര്‍, വാരിക്കാട്ടായ കോയിപ്പുറത്തു കൊച്ചും, ഇളയപുത്രി ചെല്ലമ്മയെ, പുത്തന്‍കാവ് പുത്തന്‍പുരയ്ക്കല്‍ തോപ്പില്‍ കെ. സി. ചാക്കോയും വിവാഹം കഴിച്ചു. യോഹന്നാന്‍ കത്തനാര്‍ 1959-ല്‍ അന്തരിച്ചു.
- മാവേലിക്കര വിലനിലത്തു മൂപ്പച്ചന്‍ (ഗീവര്‍ഗീസു കത്തനാര്‍). മത്തായി ഗീവറുഗീസ് കശ്ശീശ (1812-1982): വിലനിലത്ത് ഗീവറുഗീസിന്‍റെ മകന്‍. 1832-ല്‍ ജനിച്ചു. ഗുരുകുലരീതിയില്‍ വിദ്യാഭ്യാസം അഭ്യസിച്ചതിനെ തുടര്‍ന്ന് ഇരുപത്തിയഞ്ചാം വയസ്സില്‍ വൈദികനായി പുതിയകാവ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വൈദികശുശ്രൂഷ അനുഷ്ഠിച്ചു. 1876 മിഥുനം 15-ന് മുളന്തുരുത്തി സുന്നഹദോസില്‍ ഇടവക വികാരി എന്ന നിലയില്‍ പങ്കെടുത്തു. മലങ്കര സുറിയാനി സഭയുടെ നേതൃസ്ഥാനീയനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിനു പിന്തുണ നല്‍കുവാന്‍ ചാത്തുരുത്തി റമ്പാന്‍ (പരുമല തിരുമേനി) നേതൃത്വത്തില്‍ നടന്ന പരിശ്രമത്തില്‍ മത്തായി ഗീവറുഗീസ് കത്തനാരും പ്രയത്നിച്ചു. 1927 ആഗസ്റ്റ് 15-ന് അന്തരിച്ചു. വട്ടശ്ശേരില്‍ തിരുമേനിയാണ് സംസ്ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.
- പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശന്‍.
- കിഴക്കേത്തലയ്ക്കല്‍ ഗീവറുഗീസു ശെമ്മാശന്‍ (പിന്നീട് പുത്തന്‍കാവ് ഗീവറുഗീസ് മാര്‍ പീലക്സീനോസ്).
- തേവര്‍വേലില്‍ യൗസേഫു ശെമ്മാശന്‍. തേവര്‍വേലില്‍ ജോസഫ് കത്തനാര്‍ ( -1953): തേവര്‍വേലില്‍ ഈശോ ഐപ്പയുടെയും, ഓമല്ലൂര്‍ വടക്കേടത്ത് കൈതമൂട്ടില്‍ ഗീവര്‍ഗീസ് കത്തനാരുടെയും പുത്രി മറിയാമ്മയുടെയും നാലാമത്തെ മകനായി റ്റി. ഐ ജോസഫ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കോട്ടയം എം. ഡി സെമിനാരിയിലും കോളജ് വിദ്യാഭ്യാസം കോട്ടയത്തും നടത്തി. ബി.എ പാസായശേഷം ശെമ്മാശപട്ടം സ്വീകരിച്ചു. വൈദികനായ ശേഷം കോട്ടയം വൈദിക സെമിനാരിയില്‍ പഠിപ്പിച്ചു. കാനഡയില്‍ ടൊറന്‍റോ ട്രിനിറ്റി കോളജില്‍ നിന്നും എം.എ, ബി.ഡി. പാസായി. അക്കാലത്ത് വിദേശത്ത് പോയി എം. എ, ബി.ഡി. പാസായ ചുരുക്കം ചില വൈദികരില്‍ ഒരാളായിരുന്നു. അദ്ദേഹം ഒരു മേല്‍പട്ടക്കാരനായി കാണമെന്ന് തുമ്പമണ്‍ ഭദ്രാസനം ആഗ്രഹിച്ച് ഭദ്രാസന പ്രതിപുരുഷയോഗം മെത്രാന്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു. പക്ഷെ ദൈവഹിതം മറിച്ചായിരുന്നു. അദ്ദേഹം തിരുവല്ല പൈനുംമൂട്ടില്‍ ശ്രീ ചെറിയാന്‍റെ മകള്‍ ഡോ. ശോശാമ്മയെ വിവാഹം ചെയ്തു. കാനഡാ , സിംഗപ്പൂര്‍, ബോബെ, കുനൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ബോബെ ദാദറിലുള്ള പഴയ സെന്‍റ് മേരീസ് പള്ളി, കോയമ്പത്തൂര്‍ സെന്‍റ് മേരീസ് പള്ളി എന്നിവ അച്ചന്‍റെ ശ്രമഫലത്തിന്‍റെ കൂടെ ഫലമായി രൂപീകൃതമായവയാണ്. കോയമ്പത്തൂരിലെ ആദ്യ കാല മലയാളം ഹൈസ്കൂള്‍ (സെന്‍റ് മേരീസ്) അച്ചന്‍റെ പ്രയത്നത്താല്‍ രൂപീകൃതമായതാണ്. 1953 ഏപ്രില്‍ 8-ന് അന്തരിച്ചു. കോയമ്പത്തൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ സംസ്ക്കരിച്ചു.
- അയിരൂര്‍ അബ്രഹാം ശെമ്മാശന്‍.
- പനങ്കുഴിയില്‍ അബ്രഹാം കത്തനാര്‍.
- മോടിശ്ശേരില്‍ മത്തായി ശെമ്മാച്ചന്‍.
- ചെറിയമഠത്തില്‍ സി. ജെ. സ്കറിയാ മല്പാന്‍.
- പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍.
- തെങ്ങുംതറയില്‍ ഗീവറുഗീസു കത്തനാര്‍.
തെങ്ങുംതറയില്‍ ഗീവര്‍ഗീസ് കോറെപ്പിസ്കോപ്പാ (1875-1970)
ഗീവര്‍ഗീസ് കോറെപ്പിസ്ക്കോപ്പാ ഒന്നാമന്‍റെ മൂന്നാമത്തെ പുത്രനായി 1875 ജൂണ്‍ 7-നു ജനിച്ചു. പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയില്‍ നിന്നു 12-ാമത്തെ വയസ്സില്‍ ശെമ്മാശുപട്ടമേറ്റു. കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ ഫോര്‍ത്തു ഫോം വരെ പഠിച്ചു. തുടര്‍ന്ന് പരുമലയില്‍ പ. പരുമല തിരുമേനിയുടെ കീഴില്‍ സുറിയാനി അഭ്യസനം നേടി. പാലപ്പള്ളില്‍ മല്പാനച്ചന്‍റെ കീഴില്‍ സുറിയാനിയില്‍ ഉപരിവിദ്യാഭ്യാസം നേടി. 1896 മാര്‍ച്ചില്‍ പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി കശീശാ സ്ഥാനം നല്‍കി. മാക്കാംകുന്ന്, കാരൂര്‍, മൈലപ്ര ഇടവകകളുടെ വികാരിയായി ദീര്‍ഘകാലം ശുശ്രൂഷ നിര്‍വഹിച്ചു. 1914 മെയ് 10-നു പ. വട്ടശ്ശേരില്‍ തിരുമേനി പഴയ സെമിനാരി ചാപ്പലില്‍ വെച്ച് കോറെപ്പിസ്ക്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തി. മാക്കാംകുന്ന് കണ്‍വന്‍ഷന്‍റെ സ്ഥാപകനേതാക്കളിലൊരാളും മരിക്കുന്നതുവരെ പ്രസിഡണ്ടും ആയിരുന്നു. കാതോലിക്കേറ്റ് ഹൈസ്കൂള്‍, കാതോലിക്കേറ്റ് കോളജ് എന്നിവയുടെ സ്ഥാപനത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. പ. മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ 150-ല്‍പരം വൈദികരെ പരിശീലിപ്പിക്കുന്നതിനുള്ള ഭാഗ്യം മല്പാന്‍ എന്ന നിലയില്‍ അച്ചനു ലഭിച്ചു. ഫാ. ടി. ജി. ഏബ്രഹാം ഉള്‍പ്പെടെ നാലു പുത്രന്മാരും രണ്ട് പുത്രിമാരുമായിരുന്നു അച്ചനുണ്ടായിരുന്നത്. മൈലപ്ര കരുവഞ്ചേരില്‍ അന്നമ്മയായിരുന്നു ഭാര്യ. 1970 മാര്‍ച്ച് 7-നു അന്തരിച്ചു. മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ കബറടക്കി.
- ഫാ. പി. റ്റി. ഗീവര്‍ഗീസ്.
- മുറിമറ്റത്തില്‍ ഗീവറുഗീസു കത്തനാര്‍.
- കക്കുടിയില്‍ മാത്യൂസ് കത്തനാര്‍ (വെണ്ണിക്കുളം)
- പ്രക്കാനത്തു പ്ലാമൂട്ടില്‍ പുത്തന്‍പുരയ്ക്കല്‍ തോമസു ശെമ്മാശന്‍.
- ചീരാമ്യാലില്‍ ഗീവറുഗീസു കത്തനാര്‍.
- മുറന്തൂക്കില്‍ മാത്തന്‍ കത്തനാര്‍.
- കടമ്മനിട്ട പുത്തന്‍പുരയ്ക്കല്‍ ഗീവറുഗീസു കത്തനാര്‍: 1893 ഏപ്രില്‍ 24-ന് തേവര്‍വേലില്‍ പുത്തന്‍പുരയ്ക്കല്‍ ഗീവര്‍ഗ്ഗീസ് കത്തനാരുടെയും (കടമ്മനിട്ട വല്യച്ചന്‍) വെണ്‍മണി മരുത്തുംമൂട്ടില്‍ കുടുംബാംഗമായ ആച്ചിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. സ്കൂള്‍ പഠനത്തിന് ശേഷം വൈദികനാകണമെന്ന ആഗ്രഹത്താല്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്നു. വട്ടശ്ശേരില്‍ തിരുമേനിയുടെ ശിക്ഷണത്തില്‍ വൈദിക പരിശീലനം നടത്തി. 1915-ല്‍ ശെമ്മാശപട്ടവും 1916 ജനുവരി 16-ന് വൈദികപട്ടവും വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്നു തന്നെ സ്വീകരിച്ചു. തുടര്‍ന്നുള്ള നാളുകളില്‍ കടമ്മനിട്ട ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു. 1931 ജൂണ്‍ 16-ന് മലങ്കര കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. ഇടവകക്കാരുടെയോ ക്രിസ്ത്യാനികളുടെയൊ മാത്രമല്ല ഒരു ദേശത്തിന്‍റെ മുഴുവന്‍ പുരോഹിതനായിരുന്നു കടമ്മനിട്ടയച്ചന്‍. കടമ്മനിട്ട ഗവണ്‍മെന്‍റ് ഹൈസ്കൂള്‍, ഗവണ്‍മെന്‍റ് ആശുപത്രി, കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ്, പത്തനംതിട്ട-കടമ്മനിട്ട റോഡ്, കടമ്മനിട്ട-വാഴക്കുന്നം -കോഴഞ്ചേരി റോഡ് ഇവയെല്ലാം സ്ഥാപിതമായി. 1955 ഓഗസ്റ്റ് 16-ന് തന്‍റെ 63-ാം വയസില്‍ അന്തരിച്ചു. കുമ്പഴക്കുഴിയില്‍ കോശിയുടെ മകള്‍ ഏലിയാമ്മയായിരുന്നു അച്ചന്‍റെ സഹധര്‍മ്മിണി. 9 മക്കള്‍.
- വടക്കേത്തലയ്ക്കല്‍ സ്കറിയാ കത്തനാര്‍.
വടക്കേത്തലയ്ക്കല്‍ പറമ്പില്‍ സ്കറിയ കത്തനാര്‍ (1883-1977)
മാവേലിക്കര, തഴക്കര വടക്കേത്തലയ്ക്കല്‍ ഇടിച്ചാണ്ടി കത്തനാരുടെയും ഏലിയാമ്മയുടെയും മകനായി 1883-ല്‍ ജനിച്ചു. മലങ്കരസഭയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നവീകരണപ്രസ്ഥാനത്തിന്‍റെ തെറ്റായ പഠിപ്പിക്കലില്‍ നിന്നും സഭാവിശ്വാസം പിടിച്ചുനിര്‍ത്തുവാന്‍ പരിശ്രമിച്ച വൈദിക പാരമ്പര്യത്തിന്‍റെ പിന്‍തുടര്‍ച്ചയാണ് സ്കറിയ കത്തനാര്‍. പാലക്കുന്നത്തു മാത്യൂസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് അനുകൂലമായി രാജകീയ വിളംബരം ഉണ്ടായിരുന്നതിനാല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് സഭയുടെ പള്ളികളില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ലാതിരുന്ന കാലത്താണ് ഇടിച്ചാണ്ടി കത്തനാരുടെ നേതൃത്വത്തില്‍ കുടുംബവക സ്ഥലത്ത് താല്‍ക്കാലിക കെട്ടിടം പണിത് മെത്രാപ്പോലീത്തായെ മാവേലിക്കരയിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നത്. ആറാട്ടുകടവിലെത്തിയ പുലിക്കോട്ടില്‍ മെത്രാപ്പോലീത്തായെ സ്വീകരിച്ച് തഴക്കര ദേവാലയത്തിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം പുതിയ കെട്ടിടത്തിലേക്ക് കൊണ്ടുവന്നു താമസിപ്പിച്ചു. കുറച്ചുകാലം ഇവിടെ താമസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്താ സഭയെ നയിച്ചത്.
സ്കറിയാ കത്തനാര്‍ കോട്ടയം എം.ഡി. സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തില്‍ വൈദിക പഠനം നടത്തി. പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വേദശാസ്ത്രം ഗ്രഹിച്ചു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. ചെന്നിത്തല സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് പരുമല തിരുമേനിയില്‍ നിന്നും വൈദിക പട്ടവും പതിനെട്ടാം വയസ്സില്‍ മാവേലിക്കര പുതിയകാവു പള്ളി വികാരിയായി. പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളിയുടെ മൂത്തമകള്‍ എലിസബേത്തിനെ വിവാഹം ചെയ്തു. പുതിയകാവ് സെന്‍റ് മേരീസ് ദേവാലയത്തിന്‍റെ വികാരി എന്ന പദവിയോടൊപ്പം തഴക്കര എം.എസ്സ്. സെമിനാരിയുടെയും ചുമതല വഹിച്ചു.
സ്കറിയാ കത്തനാരുടെ പരിശ്രമഫലമായി വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ആനുഗ്രഹത്തോടെ പള്ളിയോടു ചേര്‍ന്ന് 1921-ല്‍ മിഡില്‍ സ്കൂള്‍ ആരംഭിച്ചു. 1947-ല്‍ ഹൈസ്കൂളായി. എം.എസ്.എസ്. ഹൈസ്കൂള്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇദ്ദേഹം 1962-ല്‍ ട്രെയിനിംഗ് സ്കൂളും സ്ഥാപിച്ചു. താന്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ എല്ലാത്തിന്‍റെയും ചുമതല പിന്നീട് സഭയ്ക്കു ഏല്‍പിച്ചു. എന്നാല്‍ സഭാക്കേസിന്‍റെ വിധി വരുന്നതിനു മുമ്പ് സ്കൂളും അനുബന്ധ സ്വത്തുക്കളും പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറമ്പില്‍ സ്കറിയ കത്തനാരുടെ പേരില്‍ എഴുതി നല്‍കിയിരുന്നു. അനുകൂല വിധി വന്നതിനെ തുടര്‍ന്ന് സ്കൂളും സ്വത്തുക്കളും കത്തനാര്‍ സഭയുടെ പേരില്‍ തിരിച്ചെഴുതി നല്‍കുകയുണ്ടായി. ദേവാലയത്തിന്‍റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കണ്ടെത്തി പുനര്‍ നിര്‍മ്മിച്ചു. മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി ശബരിമല ക്ഷേത്ര നിര്‍മ്മാണത്തിലായിരിക്കവെ അന്തരിച്ചപ്പോള്‍ പണിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് അവകാശ സംബന്ധമായ മുക്ത്യാര്‍ സ്കറിയാ കത്തനാരുടെ പേരിലായിരുന്നു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ശബരിമലക്ഷേത്രം പുനര്‍ നിര്‍മ്മിച്ചു നല്‍കി.
സ്കൂളുകള്‍ കോര്‍പ്പറേറ്റു സ്കൂളുകളായപ്പോള്‍ മരണംവരെയും അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1977 ആഗസ്റ്റ് 9-ന് 95-ാമത്തെ വയസ്സില്‍ അന്തരിച്ചു.
മക്കള്‍: ആച്ചിയമ്മ, അച്ചാമ്മ, വി. എസ്. അലക്സാണ്ടര്‍, വി. എസ്. ഉമ്മന്‍. ജോര്‍ജ് സക്കറിയ കോര്‍എപ്പിസ്കോപ്പാ, മറിയാമ്മ.
- കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍
കിഴക്കേത്തലയ്ക്കല്‍ പെരുമാള്‍ തരകന്‍റെ പുത്രനായി 1036 കര്‍ക്കിടകം 18-നു ജനിച്ചു. അങ്ങാടിയ്ക്കല്‍ സ്കൂളിലും, കായംകുളം മിഡില്‍ സ്കൂളിലും, മാവേലിക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മാവേലിക്കര വച്ച് യാദൃഛികമായി കാണുകയും സുറിയാനി പഠിക്കാന്‍ പരുമല സെമിനാരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ശിക്ഷണത്തില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പരുമല മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ദീവന്നാസ്യോസ് എന്നിവരുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1058-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസില്‍ നിന്ന് ശെമ്മാശപട്ടം ഏറ്റ് പരുമല സെമിനാരിയില്‍ തുടര്‍ന്ന് താമസിച്ചുവരവെ ശെമ്മാശന്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കോഴിപ്രത്ത് ചുങ്കത്തില്‍ കരിങ്ങാകുന്നേല്‍ റാഹേലമ്മയാണ് ഭാര്യ. 1062-ല്‍ പുലിക്കോട്ടില്‍ തിരുമേനിയില്‍ നിന്നു കശ്ശീശ്ശാ പട്ടം സ്വീകരിക്കുകയും പുത്തന്‍കാവു പള്ളിയില്‍ വികാരിയായി ചുമതല ഏല്‍ക്കുകയും ചെയ്തു.
നവീകരണക്കാരുടെ അതിപ്രസരം മലങ്കരസഭയെ ഞെരുക്കിയിരുന്ന കാലം. അന്ന് മലങ്കരസഭാ മക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി സായിപ്പു മാരേയും മറ്റും കൊണ്ടുവന്ന് പ്രസംഗയോഗങ്ങളും മറ്റും നടത്തി വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കാനും സഭ വിട്ടുപോയവരെ തിരികെ ക്കൊണ്ടുവരാനുമായി മലങ്കരസഭയില്‍ ഒരു സംഘം രൂപവല്‍ക്കരിച്ചു. മാര്‍ ഗ്രീഗോറിയോസ് സ്മാരക സുവിശേഷസംഘം. ആ സംഘത്തിലെ പ്രമുഖ പ്രസംഗകനും പ്രവര്‍ത്തകനുമായിരുന്നു കിഴക്കെത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍.
കിഴക്കേത്തലയ്ക്കല്‍ തോമ്മാ കത്തനാര്‍ സുവിശേഷ വേല ചെയ്ത കായംകുളം, പത്തനാപുരം മുതലായ സ്ഥലങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് ധാരാളം ഭക്തജനങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാനും, വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനും പുത്തന്‍കാവ് പള്ളിയില്‍ വന്നുകൊണ്ടിരുന്നു. നവീകരണക്കാരുമായി പല പള്ളികളിലും വ്യവഹാരങ്ങള്‍ ഉത്ഭവിച്ചു. പുത്തന്‍കാവ് പള്ളിയെ സംബന്ധിച്ചും കേസുണ്ടായി. പള്ളിക്കു വേണ്ടി കേസു നടത്താന്‍ ചുമതലപ്പെടുത്തിയത് കിഴക്കേത്തലയ്ക്കല്‍ അച്ചനെ ആയിരുന്നു. പ്രസ്തുത കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പരിപൂര്‍ണ്ണ വിജയം ലഭിച്ചു.
പില്‍ക്കാലത്ത് കക്ഷി വഴക്ക് ആരംഭിച്ചപ്പോള്‍ കിഴക്കേത്തലയ്ക്കല്‍ അച്ചന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ വലംകൈയായി മെത്രാന്‍ കക്ഷിക്കു വേണ്ടി ധീരമായി പോരാടി. 84-ാമത്തെ വയസ്സില്‍ 1945 ഫെബ്രുവരി 15-ന് അന്തരിച്ചു. പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേയും മറ്റു തിരുമേനിമാരുടെയും, അനേകം പട്ടക്കാരുടെയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ പുത്തന്‍കാവ് പള്ളിമുറ്റത്ത് കബറടക്കി.
വട്ടയ്ക്കാട്ട് - വാളനടിയില്‍ സ്കറിയാ കത്തനാര്‍: ഓണക്കൂര്‍ പള്ളി സ്ഥാപകനായ യാക്കോബ് കത്തനാരുടെ ജ്യേഷ്ഠന്‍റെ മകന്‍. പൗലോസ് മാര്‍ ഈവാനിയോസ് (പിന്നീട് ഒന്നാം കാതോലിക്കാ) ശെമ്മാശപട്ടം നല്‍കി. കോനാട്ട് മാത്തന്‍ മല്പാന്‍റെ കീഴില്‍ പാമ്പാക്കുടയില്‍ വൈദിക പരിശീലനം നേടി. ഇടയാര്‍ കുന്നയ്ക്കമാരിയില്‍ സാറാമ്മയെ വിവാഹം ചെയ്തു. ആറു മക്കള്‍.
മാര്‍ ഈവാനിയോസില്‍ നിന്നും ഓണക്കൂര്‍ പള്ളിക്കു വേണ്ടി കശ്ശീശാപട്ടം സ്വീകരിച്ചു. കക്ഷിവഴക്ക് കാലത്ത് വട്ടശ്ശേരില്‍ തിരുമേനിയുടെ വലംകൈയായി നിന്നുകൊണ്ട് വടക്കന്‍ പ്രദേശങ്ങളില്‍ സഭയെ ശക്തിപ്പെടുത്തുന്നതിനായി അക്ഷീണ പരിശ്രമം നടത്തി. വട്ടശ്ശേരില്‍ തിരുമേനിക്കു പിന്തുണ പ്രഖ്യാപിച്ച സ്കറിയാ കത്തനാരും ഓണക്കൂര്‍ ഇടവകയും സമീപ ഇടവകക്കാരുടെ ഊരുവിലക്കിന് ഇരയായി. അച്ചന്‍ കൊടുക്കുന്ന വിവാഹക്കുറികള്‍ പാത്രിയര്‍ക്കീസ് വിഭാഗം വൈദികര്‍ അംഗീകരിക്കാതെയായി.
1915-ല്‍ ഓണക്കൂരില്‍ സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. നാടിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കായി പരിശ്രമിച്ചു. പള്ളിക്കൂടത്തില്‍ പഠിച്ച് നാലാം ക്ലാസ്സ് പാസ്സാകാത്ത ആണ്‍-പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കയില്ലെന്ന് നിബന്ധന ഏര്‍പ്പെടുത്തി. പിറവം സര്‍ക്കാര്‍ ആശുപത്രി ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി.
1930-കളില്‍ കത്തോലിക്കാ സഭയില്‍ ചേരുവാന്‍ പലവിധ പ്രലോഭനങ്ങളുമായി അച്ചനെ സമീപിച്ചെങ്കിലും അച്ചന്‍ സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നു. ബന്ധുവായ ഒരു വൈദികന്‍ റീത്തില്‍ ചേര്‍ന്ന് ഇടവകജനങ്ങളെ സ്വാധീനിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ആ നീക്കത്തെ പരാജയപ്പെടുത്തി.
സ്ലീബാദാസ സമൂഹ സ്ഥാപകനായ എം. പി. പത്രോസ് ശെമ്മാശന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. അനേകംപേരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുന്നതിന് സ്കറിയാ കത്തനാര്‍ക്കു സാധിച്ചു. സാമൂഹിക അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പുരോഗമനവാദിയായ അച്ചന്‍ ബോധവത്ക്കരണം നടത്തി. മരണവീട്ടില്‍ സംസ്കാരശേഷം നടത്തുന്ന സദ്യ ഇല്ലാതാക്കി.
തൃപ്പൂണിത്തുറ നടമേല്‍പള്ളി ഇടവകാംഗമായ വടയാടി പൗലോസ് കത്തനാര്‍ അന്തരിച്ചപ്പോള്‍, ഇടവകപള്ളിയില്‍ സംസ്കരിക്കുവാന്‍ പാത്രിയര്‍ക്കീസ് വിഭാഗം തയ്യാറാകാതെ വന്ന സാഹചര്യത്തില്‍ മൃതദേഹം കാളവണ്ടിയില്‍ കയറ്റി ഓണക്കൂറില്‍ കൊണ്ടുവന്ന് അടക്കി. 1962 ജൂലൈ 19-ന് അന്തരിച്ചു. ഓണക്കൂര്‍ പള്ളിയില്‍ കബറടക്കി.
വാളനടിയില്‍ ടി. എസ്. തോമസ് കത്തനാര്‍ (1904-1967): സ്കറിയാ കത്തനാരുടെ മൂന്നാമത്തെ പുത്രനായി 1904-ല്‍ ജനിച്ചു. പതിനാലാമത്തെ വയസ്സില്‍ ശെമ്മാശനായി. കോട്ടയം എം.ഡി. സെമിനാരി, തിരുവല്ല എം.ജി.എം. സ്കൂളുകളിലെ പഠനശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ നിന്നു ബിരുദം നേടി. 1933 ഓഗസ്റ്റ് 19-ന് കോട്ടയം പഴയസെമിനാരിയില്‍ വെച്ച് വട്ടശ്ശേരില്‍ തിരുമേനി വൈദികപട്ടം നല്‍കി. ശെമ്മാശനായിരിക്കുന്ന കാലത്ത് 22-ാം വയസ്സില്‍ സഹപാഠി നടുവിലേടത്ത് ഗീവറുഗീസ് ശെമ്മാശനുമൊത്ത് ഭാരത പര്യടനം നടത്തി. കാശി ഉള്‍പ്പെടെയുള്ള ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പില്‍ക്കാലത്ത് ഇരുവര്‍ക്കും സന്യാസജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായി ഈ പര്യടനം പരിണമിച്ചു.
കോട്ടയം മാര്‍ ഏലിയാ ഇടവകയില്‍ വികാരിയായി ഇരുപത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു (1937-1956). പള്ളിയുടെ നാടകശാലയും ഇരുവശവുമുള്ള വരാന്തകളും പണിയിച്ചത് ഈ കാലത്താണ്.
കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ ആദ്ധ്യാപകനായും ബോര്‍ഡിംഗ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. ചരിത്രമാണ് സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന വിഷയം. വൈദിക സെമിനാരി എം.ഡി. സെമിനാരിയില്‍ പ്രവര്‍ത്തിച്ച കാലത്ത് സുറിയാനി മല്പാനായി സേവനമനുഷ്ഠിച്ചു. പിതാവ് രോഗിയായതോടെ ഓണക്കൂറില്‍ മടങ്ങിയെത്തി വികാരിസ്ഥാനം ഏറ്റെടുത്തു. 1967 മെയ് 6-നു അന്തരിച്ചു. ഓണക്കൂര്‍ പള്ളിയില്‍ കബറടക്കി.
- മുണ്ടപ്ലാക്കല്‍ യാക്കോബു കത്തനാര്‍.
- പയ്യമ്പള്ളില്‍ ദാവീദ് കത്തനാര്‍.
- ഓമ്പാളെ ഗീവറുഗീസു കത്തനാര്‍.
- പടിപ്പുരയ്ക്കല്‍ അബ്രഹാം കത്തനാര്‍.
- ചിറ്റയക്കാട്ട് മത്തായി കത്തനാര്‍.
- ഉരുളിപ്പുറത്ത് കോശി കത്തനാര്‍.
- മാങ്കാവില്‍ ഗീവറുഗീസു കത്തനാര്‍.
- എം. ഐ. ദാനിയേല്‍ ശെമ്മാച്ചന്‍.
- കണിയാന്ത്ര അലക്സന്ത്രയോസു കത്തനാര്‍.
- പീടികയില്‍ ഗീവര്‍ഗീസ് കത്തനാര്‍ (1884-): പീടികയില്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പായുടെയും അന്നമ്മയുടെയും ആറു മക്കളില്‍ ഒരുവനായി 1884 സെപ്റ്റംബര്‍ 21-ന് ഗീവര്‍ഗീസ് ജനിച്ചു. സെമിനാരി പഠനത്തിനു ശേഷം അബ്ദുല്‍ മിശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും 1913 സെപ്റ്റംബര്‍ 15-ന് ഗീവര്‍ഗീസ് വൈദികപട്ടം സ്വീകരിച്ചു. കേസും കോടതി വഴക്കുകളും നടക്കുന്ന കാലമായിരുന്നതിനാല്‍ മറ്റ് പള്ളികളില്‍ നിന്ന് വ്യത്യാസപ്പെട്ട് മലങ്കര മെത്രാപ്പൊലീത്താ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിക്കു മാത്രം മേലധികാരവും പീടികയില്‍ അച്ചന്‍മാര്‍ക്ക് അവകാശവുമായി പുത്തന്‍പീടികയില്‍ കുടുംബവകയായ സ്ഥലത്ത് മര്‍ത്തമറിയം പള്ളി അച്ചന്‍ സ്ഥാപിച്ചു, അതിന്‍റെ ചുമതലയും നടത്തിപ്പും അച്ചന്‍റെ സ്വന്തമായി. സഭയിലെ കക്ഷി വഴക്കുകളും ശിഥിലതയും മനസ്സിലാക്കി വിശ്വാസ സമൂഹത്തിലേക്ക് കടന്നുകയറുന്ന പ്രൊട്ടസ്റ്റന്‍റ് നവീന ആശയങ്ങളുടെ വേലിയേറ്റത്തെ തടയുന്നതിനായുള്ള പരിശ്രമങ്ങളില്‍ ഈ കാലയളവില്‍ അച്ചന്‍ വ്യാപൃതനായി. മാക്കാംകുന്ന് കേന്ദ്രമായി അച്ചന്‍റെയും വിവിധ വൈദികരുടെയും നേതൃത്വത്തിലുണ്ടായിരുന്ന പ്രബോധന കളരിയുടെ വികസിത രൂപമാണ് പ്രസിദ്ധമായ മാക്കാംകുന്ന് കണ്‍വന്‍ഷന്‍; ഈ കണ്‍വന്‍ഷന്‍റെ സ്ഥാപക ശില്‍പികളിലൊരാള്‍ അച്ചനായിരുന്നു. കത്തോലിക്കാസഭയില്‍ ചേരാനുള്ള പരിശ്രമങ്ങള്‍ ഇക്കാലയളവില്‍ അച്ചന്‍ ആരംഭിച്ചിരുന്നു. ഇതിനെക്കുറിച്ചറിഞ്ഞ വട്ടശ്ശേരില്‍ തിരുമേനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാനിരിക്കുന്ന അച്ചനെ അതില്‍ നിന്ന് പിന്തിരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ 1926-ലെ കഷ്ടാനുഭവ ആഴ്ച്ചയിലെ ധ്യാനത്തിനായി അച്ചനെയും സഹകാരികളെയും ബഥനി ആശ്രമത്തിലേക്കയച്ചു. അച്ചന്‍റെ പുനരൈക്യ ശ്രമങ്ങളറിഞ്ഞ മാര്‍ ഈവാനിയോസ് കാത്തിരിക്കുവാനും തിടുക്കത്തില്‍ പുനരൈക്യപ്പെടുന്നത് ഒഴിവാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അച്ചന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കു ശേഷം ബഥനിയില്‍ തിന്നു തിരികെ കൊല്ലം രൂപതയിലെ ചാരുംമൂട് മിഷന്‍ ജില്ലയുടെ വികാരി ഫാ. ലോറന്‍സ് പെരേരയെ കണ്ടു തീരുമാനം ഉറപ്പിച്ചു. 1926 ഏപ്രില്‍ മാസത്തില്‍ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന മരിയ ബന്‍സിഗര്‍ പിതാവിന്‍റെ മുമ്പാകെ പീടികയില്‍ അച്ചനും പുത്തന്‍പീടികയിലെ ചില അല്‍മായ പ്രമുഖരും സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാ സഭയോട് ചേര്‍ന്നു. പുനരൈക്യപ്പെട്ടവര്‍ക്കായി കല്‍ദായ റീത്ത് അനുവദിച്ചു പീടികയിലച്ചന്‍ മാന്നാനം സി.എം.ഐ. ആശ്രമത്തില്‍ നിന്ന് സീറോ മലബാര്‍ ആരാധനക്രമത്തില്‍ പരിശീലനം നേടി ശുശ്രൂഷകള്‍ ആരംഭിച്ചു. 1926 ജൂലൈ മാസത്തില്‍ പീടികയില്‍ കുടുംബം ദാനമായി നല്‍കിയ സ്ഥലത്ത് ഒരു പുതിയ ചാപ്പല്‍ ആരംഭിക്കുകയും 1927-ല്‍ കൂദാശ ചെയ്യുകയും ചെയ്തു. ഇതാണ് പുത്തന്‍പീടിക ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് ലത്തീന്‍ കത്തോലിക്കാ പളളി. ഇവിടെ പീടികയില്‍ അച്ചന്‍ അസിസ്റ്റന്‍റ് വികാരിയായി പുനരൈക്യപ്പെട്ടവര്‍ക്കായി സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മ്മങ്ങളും അനുഷ്ഠിച്ചു. 1950-1952 കാലയളവിലായി അച്ചനും ഒപ്പമുള്ളവരും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ചേര്‍ന്നു. പീടികയില്‍ അച്ചന്‍റെ സഹധര്‍മ്മിണി വെണ്ണിക്കുളം തോണ്ടകരോട്ട് കുടുംബാംഗമായ മറിയാമ്മ, വട്ടശ്ശേരില്‍ തിരുമേനിയുടെ മൂത്ത സഹോദരിയുടെ മകളായിരുന്നു. അനുഗ്രഹീതരായ 10 മക്കളെ നല്‍കി ദൈവം അവരുടെ ദാമ്പത്യ ജീവിതത്തെ അനുഗ്രഹിച്ചു. 1960 ഏപ്രില്‍ 25-ന് എഴുപത്തിനാലാം വയസ്സില്‍ അന്തരിച്ചു.
- വടശേരിയത്ത് യൗസേപ്പു കത്തനാര്‍. തുമ്പമണ്‍ ഭദ്രാസനത്തിലെ കാട്ടൂര്‍ ഇടവകാംഗം. വടശേരിയത്ത് ഐപ്പയുടെ പുത്രന്‍. പ. പരുമല തിരുമേനിയുടെ ശിഷ്യന്‍. 1935 സെപ്റ്റംബര്‍ 16-നു അന്തരിച്ചു. വി. ജെ. ഗബ്രിയേല്‍ കോറെപ്പിസ്ക്കോപ്പാ പുത്രനാണ്.
- 43 തെക്കേക്കര കുറിയാക്കോസു കത്തനാര്‍.
- 44 ചേരാവള്ളില്‍ മത്തായി കത്തനാര്‍ (അസിസ്റ്റന്‍റ് വികാരി, തിരുവനന്തപുരം പള്ളി).
- 45 ചക്കിട്ടടത്തു സി. ജി. തോമസ് കത്തനാർ (1875 - 1964)
ഫാ. ഗീവർഗീസ് കത്തനാരുടെ (1848-1904) പുത്രനായി ജനിച്ചു. പഴയ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയശേഷം തോമസ് ശെമ്മാശൻ ആയി ചെറിയ ഇടവേള പരുമല സെമിനാരിയിൽ താമസിച്ച് ചുമതലകൾ നിർവഹിച്ചു. വൈദികനായി വാഴിക്കപ്പെട്ട ശേഷം പ. പരുമല തിരുമേനി അദ്ദേഹത്തെ തുമ്പമൺ പള്ളി വികാരിയായി നിയമിച്ചു. വിഘടിതവിഭാഗവുമായി അന്ന് നിലനിന്ന തർക്കങ്ങൾ മൂലം അദ്ദേഹത്തിന്റെ സേവനകാലം വേദനാജനകമായിരുന്നു
തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വികാരിയായി 32 വർഷം (1932 മുതൽ 1964 വരെ) സേവനമനുഷ്ഠിച്ചു. ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ (പിന്നീട് പ. ഗീവർഗീസ് ദ്വിതീയൻ ബാവാ) തുമ്പമൺ ഭദ്രാസന ഭരണം നടത്തിയിരുന്ന കാലത്ത് തുമ്പമൺ പള്ളിയുടെ വികാരിയായിരുന്നു.
മലങ്കര മെത്രാപ്പൊലീത്താ വട്ടശ്ശേരിൽ മാര്‍ ദീവന്നാസ്യോസ്, പ. ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ, പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ എന്നിവർക്ക് ശക്തമായ പിന്തുണ നല്‍കി.
1964 ജൂലൈ 27 ന് പ. ഔഗേൻ ബാവാ തിരുമേനിയിൽ നിന്ന് കന്തീല ശുശ്രൂഷ ഏറ്റുവാങ്ങുന്നതിന്‍റെ മദ്ധ്യേ അദ്ദേഹം പിതൃസന്നിധിയിലേക്ക് വിളിക്കപ്പെടുകയും പിറ്റേന്ന് തുമ്പമണ്‍ പള്ളിയുടെ സെമിത്തേരിയിൽ കബറടക്കുകയും ചെയ്തു. കബറടക്കശുശ്രൂഷയ്ക്ക് പ. ബസേലിയോസ് ഔഗേൻ ബാവാ നേതൃത്വം നൽകി.
- കൊച്ചുപറമ്പില്‍ സ്കറിയാ കത്തനാര്‍ (കായംകുളത്തു പള്ളി).
- പയ്യമ്പള്ളില്‍ മൂപ്പച്ചന്‍.
- ചേന്തക്കടവില്‍ ഗീവറുഗീസു കത്തനാര്‍.
- എം. പി. പത്രോസു ശെമ്മാശന്‍.
- പനയ്ക്കാമറ്റത്തു അബ്രഹാം കത്തനാര്‍.
- കുരിശിങ്കല്‍ മാണിക്കത്തനാര്‍.
- തെരുവത്തു മൂപ്പച്ചന്‍ (കടമ്പനാട്).
- Fr. J. T. M. Alvares. Parish Priest, Church of our lady of Good Death. Hultsdong, Colombo.
- പി. ജി. കോശി കത്തനാര്‍. ബ്രഹ്മവാര്‍ മിഷനില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇദ്ദേഹമാണ് വട്ടശ്ശേരില്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ യൂലിയോസിന്‍റെ വസ്തുവകകള്‍ ഏറ്റെടുത്ത് ബ്രഹ്മവാറിലേക്കു കൊണ്ടുപോന്നത്.
- വട്ടക്കുന്നേല്‍ മൂപ്പച്ചന്‍.
വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാര്‍ (1854-1943)
മണര്‍കാട് വട്ടക്കുന്നേല്‍ ചെറിയാന്‍റെയും കണ്ണോത്ര ഏലിയാമ്മയുടെയും പുത്രനായി കൊല്ലവര്‍ഷം 1030-ല്‍ (എ.ഡി. 1854) ജനിച്ചു. പഴയ സെമിനാരിയില്‍ കടവില്‍ പൗലോസ് മല്‍പാന്‍ (പിന്നീട് മാര്‍ അത്താനാസ്യോസ്), അയിരൂര്‍ ഫീലിപ്പോസ് കത്തനാര്‍ എന്നിവരുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസില്‍ നിന്ന് 1876-ല്‍ യൗപ്പദ്യക്നോ പട്ടം സ്വീകരിച്ചു. 1880-ല്‍ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ചു.
മണര്‍കാട് കരോട്ടെപള്ളി, പുതുപ്പള്ളി നിലയ്ക്കല്‍പള്ളി, വടക്കന്‍മണ്ണൂര്‍ പള്ളി എന്നിവകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരിയായി നേതൃത്വം വഹിച്ച അച്ചന്‍റെ സംഘടനാപാടവം അസാധാരണമായിരുന്നു. മണര്‍കാട് വലിയപള്ളി പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും (1931) വികാരിയായി ജീവിതാന്ത്യം വരെയും തുടരുകയും ചെയ്തു.
1911-ല്‍ പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ മുടക്കിനെ തുടര്‍ന്ന് മണര്‍കാട്ടുപള്ളി വികാരി സ്ഥാനത്തുനിന്നു തന്നെ നീക്കുവാന്‍ ഉണ്ടായ ശ്രമം അദ്ദേഹം പരാജയപ്പെടുത്തി.
സുറിയാനിയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ചന്‍ സ്വയം പകര്‍ത്തിയെഴുതിയ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചിരുന്നു. വി. കുര്‍ബ്ബാന, മാമ്മോദീസാ, ശവസംസ്കാര ക്രമങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്ത് അദ്ദേഹം ഉപയോഗിച്ചിരുന്നു.
ദീര്‍ഘകായനും, ഗാംഭീര്യമുള്ള ശബ്ദത്തിനുടമയുമായിരുന്ന കുര്യന്‍ കത്തനാര്‍ പ്രായാധിക്യത്തിലും ആരോഗ്യവാനായിരുന്നു. അദ്ദേഹത്തിന്‍റെ ആജ്ഞാശക്തി സകലരെയും നിഷ്പ്രഭരാക്കിയിരുന്നു.
ഒളശ്ശ പുളിക്കപ്പറമ്പില്‍ മറിയം ആയിരുന്നു സഹധര്‍മ്മിണി. ആറു പുത്രന്മാരും നാലു പുത്രിമാരുമുണ്ടായിരുന്നു (ഇദ്ദേഹത്തിന്‍റെ ഇളയ പുത്രനാണ് പ. മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ). 1943 കര്‍ക്കിടകം 14-ന് ദിവംഗതനായി. മണര്‍കാട് വി. മര്‍ത്തമറിയം പള്ളിയില്‍ അടക്കപ്പെട്ടു.
- തോപ്പില്‍ കുറിയാക്കോസു കത്തനാര്‍.
- വി. പി. ഫീലിപ്പോസ് കത്തനാര്‍.
- മല്ലശ്ശേരിയില്‍ യോഹന്നാന്‍ കത്തനാര്‍.
- പുത്തേട്ടുകടുപ്പില്‍ ഫീലിപ്പോസു ശെമ്മാച്ചന്‍
പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ് കത്തനാര്‍ (1902-1986)
ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ് മാത്യു - ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ് കത്തനാര്‍ 1902-ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. യും, സി.എം.എസ്. കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളജില്‍ നിന്ന് എല്‍.റ്റി. യും കരസ്ഥമാക്കി.
പ. വട്ടശ്ശേരില്‍ തിരുമേനിയില്‍ നിന്ന് 1918-ല്‍ (കൊ.വ. 1094 വൃശ്ചികം 18) തോട്ടയ്ക്കാട് പള്ളിയില്‍ വച്ച് ശെമ്മാശുപട്ടവും, 1933 ജൂണ്‍ 19-നു തോട്ടയ്ക്കാട് പള്ളിയില്‍ വച്ച് കശ്ശീശാപട്ടവും സ്വീകരിച്ചു (1108 മിഥുനം 5). പ. പാമ്പാടി തിരുമേനിയുടെ കീഴില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1933-ല്‍ മദ്രാസ് ബ്രോഡ്വേ പള്ളിയില്‍ സേവനം ചെയ്തു തിരിച്ചെത്തി 1934-ല്‍ മാര്‍ അപ്രേം പള്ളിയില്‍ സഹവികാരിയായി സ്ഥാനമേറ്റു. ഈ അവസരത്തില്‍ സഭയ്ക്ക് ബോംബെ ദാദറില്‍ ദൈവാലയം സ്ഥാപിക്കുവാന്‍ നിയോഗിക്കപ്പെട്ടു. ആ പള്ളിക്ക് അടിസ്ഥാനമിട്ട് പണിയാരംഭിച്ചശേഷം വീണ്ടും തിരിച്ചെത്തി മാതൃഇടവകയുടെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.
1934 മുതല്‍ ബഹു. ഫീലിപ്പോസ് കത്തനാര്‍ മാര്‍ അപ്രേം ഇടവകയുടെ വളര്‍ച്ചയ്ക്കും, നാടിന്‍റെ ബഹുമുഖ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു. 'തോട്ടയ്ക്കാട് - മീനടം യൂണിയന്‍ യു.പി. സ്കൂള്‍', തന്‍റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ട തോട്ടയ്ക്കാട് സെന്‍റ് തോമസ് മലയാളം ഹൈസ്കൂള്‍ (1937-38) എന്നീ സ്കൂളുകള്‍ ഈ ദേശത്തെ കുട്ടികള്‍ക്ക് ഏഴാം ക്ലാസു മുതല്‍ മുന്നോട്ടു പഠിക്കുന്നതിനു സൗകര്യമുണ്ടാക്കി. TMU UP സ്കൂളിന്‍റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു. 1948-ല്‍ അച്ചന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്കൂള്‍ ഇംഗ്ലീഷ് ഹൈസ്കൂളാവുകയും അദ്ദേഹം അന്നു മുതല്‍ ആ സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകനായി ചുമതല ഏല്‍ക്കുകയും ചെയ്തു.
1945-ല്‍ അച്ചന്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ തോട്ടയ്ക്കാട് ആശുപത്രിക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച് തിരുവല്ലാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ശാഖ ഇവിടെ പ്രവര്‍ത്തനക്ഷമമാക്കി. അതിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചപ്പോള്‍ അന്നത്തെ ആരോഗ്യവകുപ്പു മന്ത്രിയെകണ്ട് അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമായി ആശുപത്രി ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും ചെയ്തു.
തോട്ടയ്ക്കാട്ടുള്ള വായനശാല (1943), വില്ലേജ് അപ്ലിഫ്റ്റു സെന്‍റര്‍, പൊതുക്കിണര്‍ എന്നിവയെല്ലാം അച്ചന്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിക്കപ്പെട്ടു. ഇന്നു കാണുന്ന പല റോഡുകളും അച്ചന്‍റെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ്. വാകത്താനം പഞ്ചായത്തിന്‍റെ പ്രസിഡന്‍റായിരുന്ന അച്ചന്‍ (1963-1979) പഞ്ചായത്തിന്‍റെ വികസനത്തിനുവേണ്ടി യത്നിച്ചു.
വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാരുടെ കാലശേഷം 1949 മുതല്‍ മാര്‍ അപ്രേം പള്ളിയുടെ വികാരിയായി. ഇന്നത്തെ നമ്മുടെ ദൈവാലയ നിര്‍മ്മാണത്തിന് അദ്ദേഹം നേതൃത്വം നല്‍കി. പള്ളിയുടെ ആദ്യത്തെ ഓഡിറ്റോറിയം, പൊതുക്കബര്‍, തോട്ടയ്ക്കാട്ട് കവലയിലുള്ള കുരിശിന്‍തൊട്ടി (അച്ചന്‍ സംഭാവന ചെയ്ത സ്ഥലത്ത്) ഇവയൊക്കെ അച്ചന്‍റെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണ്. ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ നല്‍കിയിട്ടുള്ള കൈത്താങ്ങലിനുദാഹരണമാണ് മാര്‍ അപ്രേം സണ്ടേസ്കൂള്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അച്ചന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് തോമസ് ഹൈസ്കൂളില്‍ നടന്നത്.
മലബാര്‍ ഭദ്രാസനത്തിലെ ഏറ്റുകുടുക്ക പള്ളിയുടെ പുനരുത്ഥാരണം (1979), വയനാട്ടിലെ തരിയോട് പള്ളിയുടെ നിര്‍മ്മാണം ഇവ അച്ചന്‍റെ സഭാസ്നേഹത്തെ വിളിച്ചറിയിക്കുന്നു. അദ്ദേഹം നെടുമാവ് സെന്‍റ് പോള്‍സ്, പരിയാരം സെന്‍റ് തോമസ്, ചേറ്റേടം സെന്‍റ് മേരീസ്, മാങ്ങാനം എബനേസര്‍, ആലപ്പുഴ കുപ്പപ്പുറം പള്ളി എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്യുകയുണ്ടായി.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം, കോട്ടയം ഭദ്രാസന സെക്രട്ടറി, സഭവക കോളജുകളുടെ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. പൗരോഹിത്യ ശുശ്രൂഷകളിലും ആരാധനാനുഷ്ഠാനങ്ങളിലും നിഷ്ടയും വെടിപ്പും പുലര്‍ത്തിയിരുന്ന അച്ചന്‍ നോമ്പനുഷ്ഠാനങ്ങളില്‍ തല്‍പരനും ദൈവഭക്തനുമായിരുന്നു.
യറുശലേം, ദമാസ്കസ്, ഹോംസ്, ആലപ്പോ, അമ്മാന്‍, ബാഗ്ദാദ് എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ. പാത്രിയര്‍ക്കീസിന്‍റെ അതിഥിയായി താമസിക്കുകയും, 1979-ല്‍ യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും സന്ദര്‍ശിക്കവെ വത്തിക്കാനില്‍ പ. പാപ്പായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യാത്രകളെക്കുറിച്ച് "കാണേണ്ടതും കണ്ടതും" എന്ന യാത്രാവിവരണം രചിച്ചു.
ചെങ്ങളം പുളിക്കപ്പറമ്പില്‍ അന്നമ്മ ആയിരുന്നു സഹധര്‍മ്മിണി. രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്.
1986 ജൂലൈ 11-ാം തീയതി ഫീലിപ്പോസ് കത്തനാര്‍ ദിവംഗതനായി. 13-ാം തീയതി മാര്‍ അപ്രേം പള്ളിയില്‍ പ. ബസേലിയോസ് മാത്യൂസ് പ്രഥമന്‍ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കബറടക്കം നടത്തി.
- ഐലാപള്ളയില്‍ കുറിയാക്കോസു കത്തനാര്‍ (പുത്തൂപ്പള്ളി വികാരി).
- പാമ്പാടിക്കണ്ടത്തില്‍ കുറിയാക്കോസു കത്തനാര്‍.
- കോലാടി പൗലോസു കത്തനാര്‍.
- ആലുംമൂട്ടില്‍ മൂപ്പച്ചന്‍.
- തകിടിയില്‍ തോമ്മസു കത്തനാര്‍.
- കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ (ഫാ. കെ. സി. അലക്സാണ്ടര്‍). 1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍ മൂന്നു ദൈവാലയങ്ങളും, കുമ്പളന്താനത്തു ഒരു ഹൈസ്കൂളും അതിനോടു ചേര്‍ത്തു ഒരു യു.പി. എല്‍.പി. സ്കൂളും സ്ഥാപിച്ചു. എഴുമറ്റൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈററി; ദേശാഭിവൃദ്ധിസംഘം എന്നിവയുടെ അദ്ധ്യക്ഷപദങ്ങളും ദീര്‍ഘകാലം വഹിച്ചു.
പത്തനംതിട്ട താലൂക്കില്‍ നൂറോക്കാടെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഇദ്ദേഹം ദീര്‍ഘകാലം അധിവസിച്ചിരുന്നു. ആ ഭൂമിയെ കനകം വിളയിക്കുന്ന കാര്‍ഷിക ഭൂമിയാക്കി രൂപാന്തരപ്പെടുത്തുന്നതിനു ആവോളം പരിശ്രമിച്ചു വിജയം വരിച്ചു. ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ഉത്തരവു മൂലം നൂറോക്കാടു ഒഴിഞ്ഞുകൊടുക്കേണ്ടി വന്നെ ങ്കിലും സുപ്രീംകോടതി വിധിപ്രകാരം നഷ്ടപരിഹാരമായി ഒരു നല്ല സംഖ്യ അനുവദിച്ചു കിട്ടി. ദീര്‍ഘകാലം ജീര്‍ണാവസ്ഥയില്‍ കിടന്നിരുന്ന അയിരൂര്‍ തടീത്ര പുത്തന്‍പള്ളി പുനഃപ്രതിഷ്ഠിച്ചു ആരാധന നടത്തി വന്നിരുന്നു. 1971 നവംബര്‍ 8-നു അന്തരിച്ചു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ കബറടക്കി.
- തട്ടാശ്ശേരില്‍ കുറിയാക്കോസു കത്തനാര്‍.
- പുത്തന്‍വീട്ടില്‍ സ്കറിയാ കത്തനാര്‍.
- കാട്ടിപറമ്പില്‍ തോമ്മസു കത്തനാര്‍.
- ചെറിയമഠത്തില്‍ മൂപ്പച്ചന്‍.
ചെറിയമഠത്തില്‍ വലിയ യാക്കോബ് കത്തനാര്‍ (1851-1941)
പുതുപ്പള്ളി പടിഞ്ഞാറേക്കുറ്റു കോരയുടെയും വടവാതൂര്‍ പഴൂര്‍കുന്നത്തേട്ടു ഏലിയാമ്മയുടെയും സീമന്തപുത്രനായി 1851 ഓഗസ്റ്റ് 8-ന് ജനിച്ചു. പിതൃസഹോദരന്‍ ഗീവര്‍ഗീസ് കശ്ശീശയില്‍ നിന്നും സുറിയാനി ആദ്യപാഠങ്ങള്‍ അഭ്യസിച്ചശേഷം പഴയസെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ വയസ്സില്‍ (1864) പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസില്‍ നിന്നും ശെമ്മാശുപട്ടവും 1874-ല്‍ അദ്ദേഹത്തില്‍ നിന്നുതന്നെ കശ്ശീശാപട്ടവും സ്വീകരിച്ചു. 1873-ല്‍ തിരുവഞ്ചൂര്‍ തൈക്കാട്ടു ഏലിയാമ്മയെ വിവാഹം ചെയ്തു. അഞ്ചു പുത്രന്മാരും അഞ്ചു പുത്രിമാരും ജനിച്ചു.
പുതുപ്പള്ളി വലിയപള്ളിയില്‍ വൈദികശുശ്രൂഷ നടത്തിയിരുന്ന അച്ചന്‍ പിന്നീട് കൊല്ലാട് സെന്‍റ് പോള്‍സ് (1874), മാങ്ങാനം സെന്‍റ് പീറ്റേഴ്സ് (1875), വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് (1906), പുതുപ്പള്ളി നിലയ്ക്കല്‍ (1891) തുടങ്ങിയ ദേവാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുക്കുകയും വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയുടെ ആദ്യ വിഷമകാലഘട്ടത്തില്‍ പള്ളിക്ക് സുധീര നേതൃത്വം നല്‍കി.
പാമ്പാടി സെന്‍റ് ജോണ്‍സ് വലിയപള്ളി വികാരിയായിരിക്കെ അവിടെ ഒരു ഇംഗ്ലീഷ് സ്കൂള്‍ ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തു. പാമ്പാടി കുറിയാക്കോസ് ദയറാ സ്ഥാപനത്തില്‍ പ. പാമ്പാടി തിരുമേനിയോടൊപ്പം സഹകരിക്കുകയും ദയറായുടെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. 1914-ല്‍ വാഴൂരില്‍ സെന്‍റ് പീറ്റേഴ്സ് എല്‍.പി. സ്കൂള്‍ സ്ഥാപിച്ചു. 1911 സെപ്റ്റംബറില്‍ എം.ഡി. സെമിനാരിയില്‍ കൂടിയ മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് വിഷമകാലഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കി.
1939-ല്‍ 'മലയാള മനോരമ'യില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ച് 1941-ല്‍ 'സ്മരണപരമ്പര' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1941 മീനം ഒന്നാം തീയതി 91-ാം വയസ്സില്‍ ദിവംഗതനായി. പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വാഴൂര്‍ പള്ളിയില്‍ അടക്കപ്പെട്ടു.
- താഴത്തുപീടികയില്‍ അലക്സന്ത്രയോസു കത്തനാര്‍.
- മട്ടയ്ക്കല്‍ കാരിക്കോട്ട് ബര്‍സ്ലീബി കത്തനാര്‍ (1880-1966): മട്ടയ്ക്കല്‍ കാരിക്കോട്ട് ദാനിയേല്‍ കത്തനാരുടെയും പാവുക്കര ചിറമേല്‍ മറിയാമ്മയുടെയും പുത്രനായി 1880-ല്‍ കര്‍ക്കിടക മാസത്തിലെ തിരുവോണനാളില്‍ (പിള്ളാരോണം) ജനിച്ചു. തന്‍റെ 13-ാമത്തെ വയസില്‍ പിതാവ് ദാനിയേല്‍ കത്തനാര്‍ നിര്യാതനായി. കോശി എന്നായിരുന്നു പേര്. കോറുയോ പട്ടം കൊടുത്തപ്പോള്‍ കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് (പിന്നീട് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ) കല്പിച്ചു കൊടുത്ത പേരാണ് ബര്‍സ്ലീബി. നിരണം പള്ളിയിലെ ഇടവകപ്പട്ടക്കാരനും വികാരിയും, മുപ്പച്ചനും ആയിരുന്നു. നിരണത്തുപള്ളിയിലെ പൊന്‍കുരിശു മോഷ്ടിച്ച കോലപ്പന്‍, അച്ചന്‍റെ അനിയന്‍ ജോണ്‍ ദാനിയേലിന്‍റെ (പാപ്പി സാര്‍) വിവാഹത്തിന് കാരിക്കോട്ടു നിന്നും സദ്യ ഉണ്ടിട്ടാണ് പോയത് എന്നു പറയപ്പെടുന്നു. 1946-ല്‍ നിരണത്തെ രണ്ടാമത്തെ പൊന്‍കുരിശ് പണി ആരംഭിക്കുന്നതിന് നിരണം പള്ളി വികാരി കാരിക്കോട്ട് ബര്‍സ്ലീബി കത്തനാരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം തീരുമാനിച്ചു. 1950 വരെ പൊന്‍കുരിശ് പണിക്ക് വികാരി എന്ന നിലയില്‍ നേതൃത്വം നല്‍കി.
നിരണം സെന്‍റ് മേരീസ് സ്കൂള്‍ പൂട്ടിക്കിടന്നപ്പോള്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍പോയ സംഘത്തെ നയിച്ചിരുന്നു. ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ സഹായത്തോടെ രാജാവിനെ കണ്ട് സങ്കടം ബോധിപ്പിച്ച് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിച്ചു. ആലപ്പുഴ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി, നെടുമ്പ്രത്ത് പള്ളി, വളഞ്ഞവട്ടം പള്ളി, തലവടി കുഴിപ്പള്ളി, എന്നിവിടങ്ങളില്‍ വികാരിയായും പുളിക്കീഴ് പള്ളി, ഏവിക്കുന്നത്ത് പള്ളി, പാവുക്കര പള്ളി എന്നിവിടങ്ങളിലെ സ്ഥാപക വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇലഞ്ഞിക്കല്‍ ചാപ്പലിലും വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. 1966 മാര്‍ച്ച് മാസം 6-ന് നിര്യാതനായി. അലങ്കരിച്ച രഥത്തില്‍ എവിക്കുന്നം പള്ളി, പുളിക്കീഴ് പള്ളി, വളഞ്ഞവട്ടം പള്ളി എന്നിവിടങ്ങളിലെ നഗരികാണിക്കല്‍ ശുശ്രൂഷയക്കു ശേഷം വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരണം വലിയപള്ളി സെമിത്തേരിയില്‍ കബറടക്കപ്പെട്ടു.
പാവുക്കര മണലില്‍ സാറാമ്മയെ വിവാഹം കഴിച്ചു. മക്കള്‍ കെ.ബി. ദാനിയേല്‍, കെ.ബി. മാത്യൂസ് കത്തനാര്‍, കെ.ബി. ജോണ്‍, കെ.ബി. ജേക്കബ്, മറിയാമ്മ, ചിന്നമ്മ, ശോശാമ്മ, ഏലിയാമ്മ.
- മുളമൂട്ടില്‍ തോമ്മസു കത്തനാര്‍.
- പട്ടശ്ശേരില്‍ അലക്സന്ത്രയോസു കത്തനാര്‍.
- കരിപ്പാല്‍ യാക്കോബു കത്തനാര്‍.
- ചക്കുപുരയ്ക്കല്‍ പുന്നൂസ് കത്തനാര്‍.
- കരിങ്ങണാമറ്റത്തില്‍ മാത്യൂസ് കത്തനാര്‍.
- വടക്കേക്കര തോമസ് കത്തനാര്‍ (നരിയാകുന്നു പള്ളി).
- കാഞ്ഞിരക്കാട്ടു മത്തായി കത്തനാര്‍ (കണ്ണങ്കോട്ട്).
- ചെറിയമഠത്തില്‍ അന്ത്രയോസ് കത്തനാര്‍.
- മണലില്‍ എം. വി. മാത്യൂസ് കത്തനാര്‍ (ഫാ. വര്‍ക്കി മാത്യൂസ്): 1891-ല്‍ (1066) തിരുവല്ലാ പാലിയേക്കര സെന്‍റ് ജോര്‍ജ് ഇടവകയില്‍ മണലില്‍ വര്‍ക്കിയുടെ രണ്ടാമത്തെ മകനായി ജനിച്ചു. അമ്മ തിരുവല്ല കോടിയാട്ട് കുടുംബാംഗം. കാരയ്ക്കല്‍ മേമടത്തില്‍ കുടുംബാംഗമായ ശോശാമ്മ ആയിരുന്നു ഭാര്യ. 6 മക്കള്‍. മൂന്ന് ആണും മൂന്ന് പെണ്ണും. കുഞ്ഞൂഞ്ഞമ്മ മാത്യൂസ്, എം മാത്യൂസ്, ജോര്‍ജ് മാത്യു, ശാന്തമ്മ മാത്യൂസ്, ലീലാമ്മ മാത്യൂസ്, കോശി മാത്യു. തിരുവല്ല പാലിയേക്കര സെന്‍റ് ജോര്‍ജ്, തിരുവല്ല കാവുംഭാഗം സെന്‍റ് മല്‍ക്ക്, വേങ്ങല്‍ സെന്‍റ് ജോര്‍ജ് എന്നീ പള്ളികളുടെ വികാരിയായി സേവനമനുഷ്ഠിച്ചു. കാതോലിക്കാ സിംഹാസനത്തിന് കീഴില്‍ ഉറച്ചുനിന്ന വൈദികന്‍. വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് സഭയ്ക്ക് വേണ്ടി സധൈര്യം പോരാടിയ ആചാര്യ ശ്രേഷ്ഠന്‍. വട്ടശ്ശേരില്‍ തിരുമേനിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. പാലിയേക്കര തെക്കെ പുത്തന്‍പള്ളി ഇടവകയുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. അറസ്റ്റ് അടക്കം ഒരുപാട് സഹനങ്ങള്‍ നേരിട്ടിട്ടുണ്ട്. 1952-ല്‍ 61-ാം വയസില്‍ അന്തരിച്ചു. പാലിയേക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കബറടക്കി.
- കല്ലിശ്ശേരി തോട്ടത്തിവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര്‍ (1897-1971): ഉമയാറ്റുകര സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരിയായിരുന്നു. 1914 ചിങ്ങം ഒന്നിന് യൂയാക്കീം മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ശെമ്മാശുപട്ടം നല്‍കി. കോട്ടയം പഴയസെമിനാരിയില്‍ വൈദിക പാനം നടത്തി. 1920 കര്‍ക്കടകം പത്തിന് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കശ്ശീശാപട്ടം നല്‍കി. അന്നു മുതല്‍ മരണംവരെ ഉമയാറ്റുകര പള്ളിവികാരിയായി സേവനം അനുഷ്ഠിച്ചു. പള്ളിയും കുരിശിന്‍തൊട്ടിയും ഇക്കാലത്ത് പണി കഴിപ്പിച്ചിട്ടുള്ളതാണ്. ഓതറ ദയറാ ചാപ്പല്‍, ഓതറ മര്‍ത്തമറിയം മന്ദിരം ചാപ്പല്‍, തിരുവന്‍വണ്ടൂര്‍ സെന്‍റ് ജോര്‍ജ് പള്ളി, പാണ്ടനാട്ട് സെന്‍റ് തോമസ് പള്ളി എന്നിവയും അച്ചന്‍റെ ചുമതലയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. മരണംവരെയും അദ്ദേഹം തിരുവന്‍വണ്ടൂര്‍, പാണ്ടനാട് എന്നീ പള്ളികളുടെ വികാരി കൂടിയായിരുന്നു. 1971 സെപ്റ്റംബര്‍ 10-ന് അന്തരിച്ചു. 11-ന് പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവായുടെ പ്രധാന കാമ്മികത്വത്തില്‍ ഉമയാറ്റുകര പള്ളിയില്‍ സംസ്ക്കരിച്ചു. ദേവലോകം അരമന മാനേജരും മലങ്കരസഭ മാസികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന ഫാ. ടി. ജി. സഖറിയ ഉള്‍പ്പെടെ മൂന്നു ആണ്‍മക്കള്‍. സഹധര്‍മ്മിണി: തൈമറവുങ്കരെ പുന്നയ്ക്കാട്ട് കുഞ്ഞമ്മ.
- ചാലാശ്ശേരി സ്കറിയാ കത്തനാര്‍.
- വടുതല ദാനിയേല്‍ ശെമ്മാച്ചന്‍.
- കോഴരിഴികത്തു ഡീക്കന്‍ ദാനിയേല്‍.
- ഫാ. ഡോ. എസ്. ഡി. ബാബ
- ചെറിയമഠത്തില്‍ ചെറിയ യാക്കോബു കത്തനാര്‍.
- പുത്തന്‍വീട്ടില്‍ യാക്കോബു കത്തനാര്‍.
- കണിയാന്ത്ര വലിയപറമ്പില്‍ ഔസേപ്പു കത്തനാര്‍.
- സി. എം. തോമസു ശെമ്മാച്ചന്‍ (തോമ്മാ മാര്‍ ദീവന്നാസ്യോസ്).
- ഡീക്കന്‍ വി. ഒ. ജോസഫ്.
- കണിശേരില്‍ അലക്സന്ത്രയോസു കത്തനാര്‍.
- വടുതല ഈശോ കത്തനാര്‍.
വടുതല മാണിക്കത്തനാരുടെ പുത്രനാണ് ഈശോ കത്തനാര്‍. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ തുടങ്ങിയ പള്ളികളുടെ വികാരിയായിരുന്നു. തികഞ്ഞ സഭാസ്നേഹിയും വിശ്വാസ സംരക്ഷകനും ഭക്തനുമായിരുന്ന ഈശോ കത്തനാര്‍ 1929-30 കാലഘട്ടത്തില്‍ ബഥനി മാര്‍ ഈവാനിയോസിന്‍റെ റോമാസഭാ പ്രവേശനത്തെ തുടര്‍ന്നു സഭയില്‍ നിന്നു റോമാ സഭയിലേക്കുണ്ടായ ഒഴുക്കു തടഞ്ഞു നിറുത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഇതിനുവേണ്ടി മാക്കാംകുന്നില്‍ ആരംഭിച്ച മധ്യതിരുവിതാംകൂര്‍ സിറിയന്‍ കണ്‍വന്‍ഷന്‍റെ നാലു ശില്പികളില്‍ ഒരാളായിരുന്നു വടുതല ഈശോ കത്തനാര്‍. തെങ്ങുംതറയില്‍ ഗീവറുഗീസ് കോര്‍എപ്പിസ്കോപ്പാ, ഓമല്ലൂര്‍ വടക്കേടത്തു ഗീവറുഗീസ് കത്തനാര്‍, പത്തനംതിട്ട കിഴക്കേവീട്ടില്‍ പത്രോസ് കത്തനാര്‍ എന്നിവരായിരുന്നു അച്ചന്‍റെ പ്രമുഖരായ മൂന്നു സഹപ്രവര്‍ത്തകര്‍.
ഈശോ കത്തനാരുടെ പുത്രനാണ് ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ. തിരുമേനിയെ കൂടാതെ മൂന്നു പുത്രന്മാരും അഞ്ചു പുത്രിമാരുമാണുള്ളത്. വിവാഹത്തിനു ശേഷമാണ് ഈശോ കത്തനാര്‍ കുടുംബത്തില്‍ നിന്നു മാറി കൈപ്പട്ടൂര്‍ പുളിക്കത്തറയിലും, തുടര്‍ന്നു പണ്ടകശ്ശാലയില്‍ വീട്ടിലും പിന്നീട് ഇപ്പോഴത്തെ തറവാടായ വടുതല പുത്തന്‍വീട്ടിലും താമസമാക്കിയത്. പുളിക്കത്തറ പറമ്പില്‍ വീട്ടിലാണു തിരുമേനി ജനിച്ചത്.
1948 ജനുവരി 26-നു എഴുപതാം വയസ്സില്‍ അന്തരിച്ചു. ഭാര്യ അന്നമ്മ 75-ാം വയസ്സില്‍ 1956 സെപ്തംബര്‍ 10-ന് അന്തരിച്ചു. അന്നമ്മ ഓമല്ലൂര്‍ മുള്ളനിക്കാട്ട് ആറ്റുപുറത്തു കുടുംബാംഗമാണ്. ഇരുവരും ഓമല്ലൂര്‍ സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
- ചേരാവള്ളില്‍ യോഹന്നാന്‍ കത്തനാര്‍.
- കെ. കെ. ഫീലിപ്പോസ് കത്തനാര്‍.
- പുലിത്തിട്ട ശെമ്മാച്ചന്‍.
- മൈലപ്രാ അബ്രഹാം ശെമ്മാച്ചന്‍.
- കോനാട്ടു മാക്കീല്‍ അബ്രഹാം കത്തനാര്‍.
- മലങ്കര മല്പാന്‍ കോനാട്ടു മാത്തന്‍ കോറെപ്പിസ്ക്കോപ്പാ, പാമ്പാക്കുട (1860 - 1927) തിരുവിതാംകൂര്‍ പ്രജാസഭയില്‍ മൂവാറ്റുപുഴ താലൂക്ക് രണ്ടാം ഗ്രൂപ്പ് പ്രതിനിധി (1914, 1915). വൈദിക ട്രസ്റ്റി, മലങ്കര മല്‍പാന്‍, സുറിയാനി പണ്ഡിതന്‍, 1926-ല്‍ കോറെപ്പിസ്കോപ്പാ. നിര്യാണം : 08.11.1927.
മലങ്കരസഭയിലെ നവീകരണ ശ്രമങ്ങളും കോനാട്ട് അബ്രഹാം മല്‌പാനും പാലക്കുന്നത്തു മത്യൂസ് അത്താനാസ്യോസും | പി. തോമസ് പിറവം
- ഡീക്കന്‍ എന്‍. ഐ. പോത്തന്‍.
- നെടുന്തെള്ളില്‍ പൗലോസ് സ്കറിയാ കത്തനാര്‍, കോതമംഗലം (1880 - 1969). തിരുവിതാംകൂര്‍ പ്രജാസഭയില്‍ 26-ാം സമ്മേളനം/മൂവാറ്റുപുഴ താലൂക്ക് പ്രതിനിധി (1930). 1950-ല്‍ കോറെപ്പിസ്കോപ്പാ. കോതമംഗലം ചെറിയ പള്ളി വികാരി. നിര്യാണം: 11.10.1969
- ചാലക്കുഴിയില്‍ ഗീവറുഗീസു ശെമ്മാച്ചന്‍.
- താനുവേലില്‍ കോശി ശെമ്മാച്ചന്‍.
- ചൊള്ളമ്പേല്‍ യോഹന്നാന്‍ കത്തനാര്‍ (വടകര പള്ളി).
- കിഴക്കേവീട്ടില്‍ പത്രോസു കത്തനാര്‍.
- കോശേരില്‍ കെ. ഐ. തോമ്മാസു കത്തനാര്‍.
- കാവരികണ്ടത്തില്‍ അലക്സന്ത്രയോസു കത്തനാര്‍.
- പീടികയില്‍ ഗീവറുഗീസു ശെമ്മാച്ചന്‍.
- കുറുന്തോട്ടത്തില്‍ ഫീലിപ്പോസു കത്തനാര്‍.
- തേനുങ്കല്‍ ഗീവറുഗീസു കത്തനാര്‍. തേനുങ്കല്‍ ഫാ. ഗീവറുഗീസ് മല്പാന്‍: മലങ്കരസഭയുടെ പ്രഥമ കാതോലിക്കാ മുറിമറ്റത്തില്‍ ബസ്സേലിയോസ് പൗലൂസ് പ്രഥമന്‍ ബാവായുടെ ശിഷ്യഗണങ്ങളില്‍ പ്രഥമഗണനീയനായിരുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും ഇടവകാംഗവുമായിരുന്ന തേനുങ്കല്‍ യൗസേഫ് കത്തനാരുടേയും കോലഞ്ചേരി ഇടവകയില്‍ ഞാറ്റുതൊട്ടിയില്‍ വര്‍ക്കിയുടെ മകള്‍ മറിയത്തിന്‍റെയും അഞ്ചാമത്തെ പുത്രനായി 1886 കുംഭം 20-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സുറിയാനി പഠനത്തിനു 9-ാം വയസ്സില്‍ 1895-ല്‍ ഗീവറുഗീസിനെ ഭദ്രാസന മെത്രാപ്പോലീത്താ മുറിമറ്റത്തില്‍ പൗലോസ് മാര്‍ ഈവാനിയോസിന്‍റെ സന്നിധിയിലാക്കി. തുടര്‍ന്നുള്ള പത്തുപന്ത്രണ്ടു വര്‍ഷത്തോളം തിരുമേനിയെ ശുശ്രൂഷിച്ചുകൊണ്ട് വൈദികപഠനവും ആചാരാനുഷ്ഠാനങ്ങളില്‍ പ്രാവീണ്യവും സമ്പാദിച്ചു. തിരുമേനിയുടെ കൂടെയുള്ള ജീവിതം ഗീവറുഗീസിന്‍റെ ഭാവിരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. 1899 സെപ്റ്റംബര്‍ 1-നു ഞായറാഴ്ച കൂത്താട്ടുകുളം പള്ളിയില്‍ വച്ച് മാര്‍ ഈവാനിയോസില്‍ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പലരും ശെമ്മാശന്മാരായി കൂടെ പഠിക്കുന്നുണ്ടെങ്കിലും യാത്രയില്‍ തിരുമേനി കൂടെ കൂട്ടിയിരുന്നത് തേനുങ്കല്‍ ഗീവറുഗീസ് ശെമ്മാശനെ ആയിരുന്നു. അങ്ങിനെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ കടവില്‍ പൗലൂസ് മാര്‍ അത്താനാസിയോസ്, പുന്നൂസ് റമ്പാന്‍ (പിന്നീട് പ. ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍) മുതലായവരെ പരിചയപ്പെടുവാന്‍ സാധിച്ചു. 1902-ല്‍ പരുമല തിരുമേനി കാലം ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വന്തം ഇടവക പള്ളിയായ മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളിക്കാര്‍ ഒരു മത്സര പരീക്ഷ നടത്തി. തേനുങ്കല്‍ ശെമ്മാശന്‍റെ ബുദ്ധിസാമര്‍ത്ഥ്യവും പഠനതൃഷ്ണയും ബോദ്ധ്യപ്പെട്ട ഗുരുനാഥന്‍ പരീക്ഷയ്ക്കു തയാറെടുക്കുന്നതിനു കോട്ടയത്തു കൊണ്ടുപോയി പ്രമുഖ വേദശാസ്ത്ര പണ്ഡിതനായിരുന്ന വട്ടശ്ശേരില്‍ ഗീവറുഗീസ് മല്പാന്‍ (പിന്നീട് പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ്) അടുത്താക്കി. 1904-ലെ അഖില മലങ്കരാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ ജയിച്ച് 50 രൂപ വിലയുള്ള സ്വര്‍ണ്ണമെഡലിനു അര്‍ഹനായി. 1904-ല്‍ കുന്നത്ത് ഏലിശുബയെ വിവാഹം കഴിച്ചു. 1905 ജനുവരി 14-നു കത്തനാരുപട്ടം ഏറ്റു കോലഞ്ചേരിയില്‍ തന്നെ പള്ളിഭരണം ഏറ്റു. 1908-ല്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് പള്ളിയിലേക്കു താമസം മാറ്റി. അതോടുകൂടി സുറിയാനി പഠിപ്പിക്കാനും തുടങ്ങി. കോലഞ്ചേരി പള്ളിഭരണം, ശെമ്മാശന്മാരുടെ വൈദികപഠനം എന്നീ ജോലികള്‍ക്കു പുറമെ കോലഞ്ചേരിയുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനുവേണ്ടിയും തേനുങ്കല്‍ ഗീവറുഗീസ് മല്പാന്‍ പ്രവര്‍ത്തിച്ചു. കോലഞ്ചേരി ഇടവകയില്‍ ഒമ്പത് എല്‍.പി. സ്കൂളുകള്‍ ആരംഭിച്ചു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് മിഡില്‍ സ്കൂളും ഹൈസ്കൂളും ആരംഭിച്ചത് തേനുങ്കല്‍ മല്പാനാണ്. സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം പാലിക്കുന്നതിനും പാലിപ്പിക്കുന്നതിനും നിര്‍ബന്ധമുള്ള ആളായിരുന്നു. നവീകരണക്കാരുടെ പ്രസംഗങ്ങള്‍ക്കെതിരെ ആളുകളെ ബോധവാന്മാരാക്കുകയും വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്തു. കോലഞ്ചേരിയിലും സമീപ ഇടവകകളിലും സണ്ടേസ്കൂള്‍ തുടങ്ങുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. പള്ളി ആരാധനക്രമങ്ങള്‍ സുറിയാനിയില്‍ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ആ കാലത്ത് മലയാള പരിഭാഷയുടെ ആവശ്യം മുന്‍കൂട്ടി കാണുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. കൂദാശക്രമങ്ങളും വൈദികരുടെ ശവസംസ്കാര ശുശ്രൂഷയും (കന്തീല) കൊഹനൈത്ത) മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഐക്കരനാട്ടു വില്ലേജ് യൂണിയന്‍ പ്രസിഡന്‍റായിരുന്നു. 1912-ല്‍ ആരംഭിച്ച കക്ഷിവഴക്കില്‍ വളരെ വ്യക്തമായ ധാരണ ഉണ്ടായിരുന്നെങ്കിലും അതു മൂലം പള്ളിയില്‍ ഒരു വഴക്കുണ്ടാകാതിരിക്കാന്‍ ശ്രമിച്ചിരുന്നു. 1961 ജൂണ്‍ 30-ന് 75-ാം വയസ്സില്‍ അന്തരിച്ചു. കോലഞ്ചേരി പള്ളി സെമിത്തേരിയില്‍ കബറടക്കി.
- കടമ്പനാടു തെരുവത്തു ഈശോ കത്തനാര്‍.
- ആനികണ്ടത്തില്‍ അലക്സന്ത്രയോസു കത്തനാര്‍.
- ചെറുവത്തൂര്‍ കുറിയാക്കോസു കത്തനാര്‍.
- പുത്തന്‍പുരയ്ക്കല്‍ ചാക്കോ ശെമ്മാച്ചന്‍.
- എം. യോഹന്നാന്‍ ശെമ്മാച്ചന്‍.
- മങ്കുഴിയില്‍ ഗീവറുഗീസു കത്തനാര്‍.
- കറുത്തേടത്തു ഫീലിപ്പോസു കത്തനാര്‍.
- തട്ടാശ്ശേരില്‍ യാക്കോബു കത്തനാര്‍.
- വേണാട്ടുകളത്തില്‍ യോഹന്നാന്‍ കത്തനാര്‍.
- ഗീവറുഗീസു കത്തനാര്‍ (ചേപ്പാട്ടു പള്ളി വികാരി).
- എം. റ്റി. മത്തായി ശെമ്മാശ്ശന്‍.
- ദാവീദ് ശെമ്മാശ്ശന്‍ ബി.എ. ബി.ഡി.
- ചാലക്കുഴിയില്‍ അബ്രഹാം കത്തനാര്‍.
- വാളക്കുഴിയില്‍ യൗസേഫ് ശെമ്മാശന്‍.
- യോഹന്നാന്‍ ശെമ്മാച്ചന്‍.
- തൈക്കടവില്‍ പുത്തന്‍വീട്ടില്‍ ഗീവറുഗീസു കത്തനാര്‍.
- വട്ടശ്ശേരില്‍ ഫീലിപ്പോസു കത്തനാര്‍.
- പുലിക്കോട്ടില്‍ മത്തായി കശീശാ പഴഞ്ഞി.
- ഏ. ജി. ഏബ്രഹാം ശെമ്മാശ്ശന്‍.
- കല്ലുങ്കല്‍ മത്തായി ശെമ്മാശ്ശന്‍.
- തലവൂര്‍ പറങ്കിമാംമുട്ടില്‍ പി. ജി. യോഹന്നാന്‍ കശ്ശീശാ (1885-1964): തലവൂര്‍ പറങ്കിമാംമൂട്ടില്‍ യൗനാന്‍ ഗീവര്‍ഗ്ഗീസിന്‍റെയും എലിശുബായുടെയും മകനായി 1885-ല്‍ ജനിച്ചു. 1901-ല്‍ ചെങ്ങരൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് പരിശുദ്ധ പരുമല തിരുമേനി ശെമ്മാശ പട്ടം നല്‍കി. 1902-ല്‍ വിവാഹിതനായി. ഭാര്യ: അന്നമ്മ. 1908-ല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ പൗലോസ് മാര്‍ കൂറിലോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. സുറിയാനി ഭാഷാപണ്ഡിതനും സംഗീതനിപുണനും മലയാള ഭാഷാ ജ്ഞാനിയുമായിരുന്നു. മലയാളഭാഷയില്‍ പല കവിതകള്‍ അദ്ദേഹം രചിച്ചി ട്ടുണ്ട്. ക്രിസ്തീയഗാനങ്ങള്‍, വിജ്ഞാനഗാനങ്ങള്‍ എന്നീ പാട്ടുപുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളാണ്. സാമൂഹിക പരിഷ്കര്‍ത്താവും തെക്കന്‍ ദേശത്തെ മല്പാനുമായിരുന്നു. പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ വിശ്വസ്ഥനും വാത്സല്യഭാജനവുമായിരുന്നു. പത്തനാപുരം മൗണ്ട് താബോര്‍ ദയറാ സ്ഥാപകന്‍ തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ കുമ്പസാര പിതാവും ഗുരുവുമായിരുന്നു. പ. മാത്യൂസ് ദ്വീതീയന്‍ ബാവായുടെയും പ. ദിദിമോസ് ബാവായുടെയും ഗുരു. പതിനഞ്ചോളം ദൈവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്. തലവൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി യുടെ ദീര്‍ഘകാല വികാരിയായിരുന്നു. പി. വൈ. ജോര്‍ജ്ജ് കശ്ശീശാ മകനാണ്. 1964 ജൂണ്‍ 28-ന് അന്തരിച്ചു. തോമ്മാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ കുറിലോസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ തലവൂര്‍ സെന്‍റ് മേരീസ് വലിയപള്ളിയില്‍ കബറടക്കി.
- വയലിറക്കത്ത് അലക്സന്ത്രയോസ് കത്തനാര്‍ (ഫാ. വി. ജി. അലക്സാണ്ടര്‍): കലഞ്ഞൂര്‍ വയലിറക്കത്തു ഗീവര്‍ഗീസിന്‍റെ പുത്രനായി 1896-ല്‍ ജനിച്ചു. 1919 മെയ് 19-നു പ. വട്ടശ്ശേരില്‍ തിരുമേനി തുമ്പമണ്‍ പള്ളിയില്‍ വച്ച് കോറൂയോ സ്ഥാനം നല്‍കി. കലഞ്ഞൂര്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയായിരുന്നു. 1971 മെയ് 29-നു അന്തരിച്ചു.
- നാരകത്തു പൗലോസു കത്തനാര്‍ (കുന്നക്കുരുടി).
- മാരേട്ട് അബ്രഹാം കത്തനാര്‍.
- തൈക്കൂടത്തു സ്കറിയാ കത്തനാര്‍.
- വാളക്കുഴിയില്‍ സ്കറിയാ കത്തനാര്‍.
- ആറ്റുമാലില്‍ സ്കറിയാ കത്തനാര്‍.
- കൊച്ചുപറമ്പില്‍ ഗീവറുഗീസു റമ്പാന്‍.
- മാരേട്ടു മാത്യൂസ് കത്തനാര്‍.
- പുത്തന്‍മഠത്തില്‍ സ്കറിയാ കത്തനാര്‍ (പത്തിച്ചിറ പള്ളി വികാരി).
- തയ്യില്‍ ഗീവറുഗീസു കത്തനാര്‍.
- പുത്തൂര്‍ കുറിയാക്കോസ് കത്തനാര്‍.
- സി. വി. യൗനാന്‍ ശെമ്മാച്ചന്‍.
- ചെറുവത്തൂര്‍ യാക്കൂബ് കത്തനാര്‍.
- മണ്ണില്‍ അബ്രഹാം കത്തനാര്‍ (കാട്ടൂര്‍ പള്ളി വികാരി).
- തഴവാ പുത്തന്‍പുരയില്‍ കോശി കത്തനാര്‍.
- യാക്കൂബ് കത്തനാര്‍ (കോട്ടയം ചെറിയപള്ളി വികാരി).
- മുകക്കാട്ടു മത്തായി കത്തനാര്‍.
- അടങ്ങപ്പുറത്തു യൗനാന്‍ കത്തനാര്‍.
- പെരുമല തോമസു കത്തനാര്‍.
- കീപ്പള്ളില്‍ പത്രോസു കത്തനാര്‍.
- പൂവത്തൂര്‍ മൂപ്പച്ചന്‍.
- പെരുക്കാവില്‍ ഗീവറുഗീസു കത്തനാര്‍.
- തോമ്മസു കത്തനാര്‍ (അറത്തി പള്ളി വികാരി).
- ദാനിയേല്‍ ശെമ്മാശന്‍ കൊറ്റമ്പള്ളി.
- വിലനിലത്തു മത്തായി കത്തനാര്‍: വിലനിലം മത്തായി ഗീവറുഗീസ് കശ്ശീശ (1832-1927) യുടെ പുത്രന്‍ (1876-1967). 1927-ല്‍ മത്തായി ഗീവറുഗീസ് കശ്ശീശ ദിവംഗതനാകുമ്പോള്‍ മകന്‍ വൈദികനായിരുന്നു. ഭാര്യ: സാറാമ്മ 9 മക്കള്‍. പുതിയകാവ് പള്ളിയുടെ ചുമതലയില്‍ ആരംഭിച്ച പള്ളിക്കൂടത്തില്‍ വേദവായന കൂട്ടം ആരംഭിച്ചപ്പോള്‍ അതിന്‍റെ ചുമതല വഹിച്ചു. 1967-ല്‍ അന്തരിച്ചു.
- പുരയ്ക്കല്‍ ഗീവറുഗീസ് കത്തനാര്‍ (എരിതോടു പള്ളി വികാരി).
- വേങ്ങല്‍ ഗീവറുഗീസു കത്തനാര്‍ക്കു.
- കലയങ്കാട്ടില്‍ തോമ്മസ് കത്തനാര്‍ (കവിയൂര്‍ പള്ളി).
- ശങ്കരത്തില്‍ മത്തായി കത്തനാര്‍.
- കൊപ്പാറ ഗീവറുഗീസു ശെമ്മാശ്ശനു (ചന്ദനപ്പള്ളി).
- ചുരിനേത്തു യാക്കൂബു ശെമ്മാശനു.
- ഒ. സി. കുര്യാക്കോസ് കത്തനാര്‍ക്കു.
- കെ. ജെ. മത്തായി ശെമ്മാച്ചന്‍.
- മാരനാട്ടു അബ്രഹാം ശെമ്മാച്ചന്‍.
- വഞ്ചിയില്‍ കത്തനാര്‍.
- വിലനിലത്തു കൊച്ചുകത്തനാര്‍.
- ഏ. കെ. ഗീവറുഗീസു ശെമ്മാച്ചന്‍.
- യാക്കൂബ് കത്തനാര്‍ (തോനയ്ക്കാടു പള്ളി വികാരി).
- കണ്ണമ്പള്ളി കത്തനാര്‍.
- ഇളനിലത്ത് കോശി കത്തനാര്‍.
- പി. സി. വറുഗീസ് കത്തനാര്‍ (കടമ്മനിട്ട).
- പുത്തന്‍പുരയില്‍ തോമ്മസു കത്തനാര്‍.
- വള്ളിയില്‍ ഫീലിപ്പോസ് കത്തനാര്‍.
- പുത്തന്‍പുരയ്ക്കല്‍ കോശി കത്തനാര്‍ (തഴവാ പള്ളി വികാരി).
- അലക്സിയോസ് കത്തനാര്‍.
- തെക്കേടത്തു സ്കറിയാ കത്തനാര്‍.
- തേവറുവേലില്‍ ഈശോ ശെമ്മാശന്‍.
- വള്ളിയില്‍ ഗീവറുഗീസ് കത്തനാര്‍.
- കളപ്പുരയ്ക്കല്‍ പുന്നൂസ് കത്തനാര്‍.
- റ്റി. കെ. യൗസേപ്പ് ശെമ്മാശന്‍ ബി.എ.
- തഴവാ യാക്കൂബ് ക്ലേറി.
- വട്ടശ്ശേരില്‍ ചാക്കോ ചെറിയാന്‍ കത്തനാര്‍.
- പുത്തന്‍പുരയ്ക്കല്‍ തോമ്മസു കത്തനാര്‍.
- ജോണ്‍ കത്തനാര്‍. ഫാ. ടി. വി. ജോണ്‍: കറുകച്ചാല്‍ പനയമ്പാല കല്ലക്കടമ്പില്‍ തെക്കേക്കര വറുഗീസിന്‍റെയും അമയന്നൂര്‍ തിരുവാതുക്കല്‍ മറിയാമ്മയുടെയും പുത്രനായി 1890 ഫെബ്രുവരി 11-നു ജനിച്ചു. മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി. മല്ലപ്പള്ളി സ്കൂളിലെ പഠനശേഷം എം. ഡി. സെമിനാരി ഹൈസ്കൂളില്‍ ചേര്‍ന്നു. ക്ലാസ്സില്‍ ഒന്നാമനായി മെട്രിക്കുലേഷന്‍ പാസ്സായി. ഹെഡ്മാസ്റ്ററായിരുന്ന ഫാ. പി. റ്റി. ഗീവര്‍ഗീസ്, ജോണിനെ വട്ടശ്ശേരില്‍ തിരുമേനിക്കു പരിചയപ്പെടുത്തി. തുടര്‍ന്ന് 1910-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുള്ളാ ബാവാ ശെമ്മാശുപട്ടം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പണം മുടക്കി ജോണ്‍ ശെമ്മാശനെ ഉന്നതപഠനത്തിനയച്ചു. 1914-ല്‍ തിരുച്ചിറപ്പള്ളിയിലെ എസ്.പി.ജി. കോളജില്‍ നിന്നും ബി.എ. ബിരുദം നേടി. തുടര്‍ന്ന് കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 1919-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും എം.എ. ലഭിച്ചു. 1921-ല്‍ എല്‍.റ്റി. ബിരുദം നേടി.
1957 മാര്‍ച്ച് 17-നു മലങ്കര കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1970 ജൂലൈ 20-നു അന്തരിച്ചു. ആലുവാ സെന്‍റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സംസ്കരിച്ചു.
- മൂലമണ്ണില്‍ തോമസ് കത്തനാര്‍.
- കുര്യപ്പ കത്തനാര്‍.
- കുറിയാക്കോസു കത്തനാര്‍ (പുത്തൂര്‍ പള്ളി വികാരി).
- പുലിമുഖത്തു ഗീവറുഗീസു കത്തനാര്‍ (വടക്കേക്കര പള്ളി)
- മുട്ടങ്കേരില്‍ സ്കറിയാ കത്തനാര്‍ (നിരണം).
- മാപ്പിളവീട്ടില്‍ വൈദ്യന്‍ തോമസ് കത്തനാര്‍ (തേവലക്കര പള്ളി വികാരി).
ഇടയിലെവീട്ടിൽ വല്യച്ചൻ (ഫാ. കെ. തോമസ് വൈദ്യൻ)
1857-ൽ തേവലക്കര കുമ്പളത്തു പുത്തൻ വീട്ടിൽ (ഇടയിലെ വീട് ) കോശി വൈദ്യന്റെയും സാറാമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ചു. മാത്തൻ വൈദ്യൻ, കുഞ്ചാണ്ടി വൈദ്യൻ എന്നിവരായിരുന്നു സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദീക പരിശീലനം നേടുകയും ഇടവക മെത്രാപ്പോലീത്ത ആയിരുന്ന പാലക്കുന്നത്ത് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയിൽനിന്നു ചാത്തന്നൂർ മർത്തമറിയം സുറിയാനിപ്പള്ളി എന്ന് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന,ഇന്നത്തെ ചാത്തന്നൂർ സെ.ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് വൈദീക പട്ടം സ്വീകരിച്ചു.
1889 ലെ റോയൽ കോടതി വിധിക്കുശേഷം അച്ചൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുമായുള്ള സഭാ ബന്ധം അവസാനിപ്പിക്കുകയും ഓർത്തഡോക്സ് പക്ഷത്തു തുടരുകയും ചെയ്തു. (റെവ. ജെ. ജോൺ കശീശ്ശാ മണ്ണഞ്ചാലിൽ, ആ ദിവ്യ ദീപം മലങ്കരയിലെ ആസ്യയിലും , തേവലക്കര: 1986, പേജ് 24 -25). നവീകരണ ശ്രമങ്ങൾ ആരംഭിച്ചപ്പോൾ പുരാതനമായ തേവലക്കര ഇടവകയേയും ഇത് ബാധിച്ചു. നവീകരണ ശ്രമങ്ങൾ തേവലക്കരയിൽ ആരംഭിച്ചപ്പോൾ മുതൽ സത്യവിശ്വാസത്തിൽ തന്നെ തേവലക്കര പള്ളി നിലനിൽക്കുവാൻ അച്ചൻ ആശ്രാന്ത പരിശ്രമം നടത്തി. ഭവനങ്ങളിലും ദേവാലയത്തിലും പ്രാർത്ഥനായോഗങ്ങൾ ക്രമീകരിക്കുകയും സത്യവിശ്വാസ പഠനക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു .പാലവിളയിൽ വന്ദ്യനായ അലക്സന്ത്രയോസ് അച്ചൻറെ നിർലോഭമായ സഹകരണവും ഉണ്ടായിരുന്നു. ഇരുവൈദികരുടെയും നേതൃത്വത്തിൽ തേവലക്കര പള്ളി സ്തുതി ചൊവ്വക്കപ്പെട്ട ഓർത്തഡോക്സ് സുറിയാനിസഭയിൽ ഉറച്ചു നിന്നു. സത്യവിശ്വാസത്തിൽനിന്നു വ്യതി ചലിക്കാതിരിക്കുന്നതിനുവേണ്ടി സുറിയാനിയിൽനിന്ന് വി. വേദപുസ്തകം ഭാഷാന്തരം ചെയ്തു. അത് ആരാധനയിൽ ഉപയോഗിച്ചു.
1902 വരെ പരിശുദ്ധ പരുമലതിരുമേനിയുടെ കീഴിൽ കൊല്ലം ഭദ്രാസനത്തിൽ അച്ചൻ ശുശ്രുഷിച്ചു .1909 വരെ ദീവന്നാസിയോസ് അഞ്ചാമൻന്റെ (പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് II ) കൂടെ ഭദ്രാസനത്തിൽ ശുശ്രൂഷിച്ചു. പിന്നീട് മലങ്കരമെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നിർദ്ദേശാനുസ്സരണം തേവലക്കര മർത്തമറിയം പള്ളി വികാരിയായി സേവനം അനുഷ്‌ഠിച്ചു. കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോൿസ് പള്ളി വികാരിയായും സേവനം അനുഷ്ഠിച്ചു.
ഇടയിലെവീട്ടിൽ വല്യച്ചൻ എന്ന സഭാസ്നേഹിയായ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകനായ വന്ദ്യ ആചാര്യൻ 1938 ഏപ്രിൽ മാസം മൂന്നാം തീയതി നിര്യാതനായി തേവലക്കര മർത്തമറിയം പള്ളി സെമിത്തേരിയിൽ കബറടക്കപ്പെടുകയും ചെയ്തു.
- പ്രക്കാനത്തു ആശാരിയത്തു ശെമ്മാശന്‍
- എം. റ്റി. ഇട്ടീരാ മല്‌പാൻ
കോതമംഗലം ചെറിയപള്ളി ഇടവകയിൽ മാറാച്ചേരിൽ കുടുംബത്തിലെ അംഗമായിരുന്നു. പാമ്പാക്കുട സെമിനാരിയിൽ കോനാട്ട് മാത്തൻ മല്പാന്റെ ശിഷ്യനായി ഇദ്ദേഹം വൈദികപഠനം നടത്തി. പിന്നീട് ആലുവായിലെ പൗലോസ് മാർ അത്താനാസ്യോസിൽ നിന്ന് കശ്ശീശാ പട്ടം സ്വീകരിച്ചു. വള രെക്കാലം പാമ്പാക്കുട വലിയ പള്ളിയുടെ ചുമതല വഹിച്ചു. സെമിനാരിയിലെ അദ്ധ്യാപകനുമായിരുന്നു. അതിനു ശേഷം കോതമംഗലം ചെറിയപള്ളി വികാ രിയായി. 78-ാം വയസ്സിൽ 1961 ഒക്ടോബർ 10-ന് ദിവംഗതനായി. ചേലാട്ട് കുളങ്ങാട്ടിൽ അച്ചാമ്മയായിരുന്നു സഹധർമ്മിണി.
വലിയ ശിഷ്യസമ്പത്തിൻ്റെ ഉടമയായിരുന്ന മല്പാനച്ചൻ വേദശാസ്ത്രപരമായ പല പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. 'പരിശുദ്ധാത്മാവും പട്ടത്വവും' എന്ന പുസ്‌തകം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൻ്റെ ഒരു തെളിവാണ്.
- പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ
മലങ്കര സഭയുടെ ചരിത്രത്തിലെ പ്രഥമ ദയറാ എന്ന സ്ഥാനം അലങ്കരിക്കുന്ന വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ നവയുഗ ശിൽപികളിൽ പ്രധാനിയാണ് പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ. 1889 ജൂൺ 22-നു പുണ്യ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ ഇടവകയിൽ ജനനം. 1902 മാർച്ച് 2 ന് പരിശുദ്ധ പരുമല തിരുമേനിയിൽ നിന്നും പൗരോഹിത്യത്തിന്റെ ആദ്യ പട്ടം സ്വീകരിച്ചു. കൊല്ലവർഷം 1094 മകരം 20 ന് കശീശ പട്ടവും, 1968 ഡിസംബർ 21 ന് കോർ - എപ്പിസ്ക്കോപ്പ സ്ഥാനവും സ്വീകരിച്ചു.
വിദ്യാഭ്യാസത്തിനുശേഷം അച്ചടിരംഗത്ത് സജീവമായി വർത്തിച്ചു. 'കേരള ദീപിക' എന്ന പേരിൽ പ്രതിവാര വർത്തമാന പത്രം ആരംഭിച്ചു. നിരവധിയായ ആരാധനാ ഗ്രന്ഥങ്ങൾ, വിശ്വാസ വ്യാഖ്യാനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തി. ഇന്നു നാം ഉപയോഗിക്കുന്ന 'നിത്യ പ്രാർത്ഥന ക്രമം' എന്ന പാമ്പാക്കുട നമസ്കാരം ക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹം പാമ്പാക്കുട മാർ ജൂലിയസ് പ്രസിന്റെ ചുമതല നിർവഹിക്കുമ്പോൾ ആയിരുന്നു.
പൊതുപ്രവർത്തന രംഗത്തെ അതികായനായ അദ്ദേഹം ദീർഘകാലം മുളന്തുരുത്തി പഞ്ചായത്തിന്റെ പ്രസിഡന്റായും, വിവിധ സാമൂഹ്യ സേവന രംഗങ്ങളിലും പ്രവർത്തിച്ചു.
1920 മുതൽ 1970 വരെ നീണ്ട 50 വർഷക്കാലം മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ സ്തുത്യർഹമായി ആചാര്യത്വ ശുശ്രൂഷ നിർവഹിച്ചു. ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ മുളന്തുരുത്തി ഇടവക ഏറെ പുരോഗതി പ്രാപിച്ച കാലമായിരുന്നു അത്. മുളന്തുരുത്തി ഇടവകയുടെ ഇന്ന് കാണുന്ന ചാപ്പലുകളും കുരിശുപള്ളികളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.
മർത്തോമാ ശ്ലീഹാ ഭാരതത്തിൽ വന്ന് സുവിശേഷം അറിയിച്ചതിന്റെ 19-ാം ശതവത്സര ആഘോഷങ്ങളുടെ ഭാഗമായ ജൂബിലി പെരുന്നാൾ എന്ന വലിയ ആഘോഷത്തെ മുളന്തുരുത്തിയുടെ ആത്മീയവും സാംസ്കാരികവുമായ ഉത്സവമാക്കി തീർത്തതിന്റെ മുഖ്യ ശില്പി അദ്ദേഹമാണ്.
1970 ലാണ് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ വന്ദ്യ. പാലക്കാട്ട് അച്ചനെ മുളന്തുരുത്തി പള്ളി വികാരി സ്ഥാനത്തു നിന്നും വിടർത്തി, വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ മാനേജരായി നിയമിക്കുന്നത്. മലങ്കര സഭയുടെ വടക്കൻ മേഖലകളിൽ കക്ഷി വഴക്ക് രൂക്ഷമായി നിലകൊണ്ട കാലഘട്ടത്തിലാണ് അച്ചൻ ദയറാ മാനേജരായി ചുമതല ഏൽക്കുന്നത്.
വെട്ടിക്കൽ ദയറായും അനുബന്ധ ആസ്തി വകകളും മലങ്കര മെത്രാപ്പോലീത്തായുടെ ഭരണത്തിന് കീഴിൽ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തോട് ചേർത്ത് നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കായിക ബലം കൊണ്ട് ദയറായും സ്വത്ത് വകകളും പിടിച്ച് അടക്കാമെന്ന വിഘടിത വിഭാഗത്തിൻ്റെ ആഗ്രഹം വന്ദ്യ അച്ചൻ്റെ നേതൃത്വത്തിൽ ഈ ദേശക്കാർ നടത്തിയ ചെറുത്തു നിൽപ്പിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. ദയറായുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
1980 ജൂൺ 9ന് വന്ദ്യ. പാലക്കാട്ട് ജോൺ കോർ - എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു, മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കബറടക്കി.
- വലിയമണ്ണില്‍ യോഹന്നാന്‍ കത്തനാര്‍ (1880-1949)
കുഴിയടിത്തറ ഫീലിപ്പോസ് (പോത്തന്‍) കത്തനാരുടെ ഇളയ മകനായി 1055 മേടം 24-ന് (1880) ജനിച്ചു. ബാല്യത്തില്‍തന്നെ മലയാളം, തമിഴ്, കണക്ക് ഇവ അഭ്യസിച്ചു. 1071-ല്‍ (1896) കോട്ടയം എം.ഡി. സ്കൂളില്‍ തേര്‍ഡ് ഫോമില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു.
1071 ഇടവം 14-നു (1896) ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ വച്ച് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിച്ചു. 1075 കുംഭം 12-ാം തീയതി (1900 ഫെബ്രുവരി) പുതുപ്പള്ളി വലിയപാറേട്ട് മാത്തുച്ചന്‍റെ മകള്‍ ഏലിയാമ്മയെ (പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസിന്‍റെ മൂത്ത സഹോദരി) വിവാഹം ചെയ്തു. ഒരു പുത്രനും രണ്ടു പുത്രിമാരും ജനിച്ചു.
കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം സ്വീകരിച്ച് 1076 ഇടവം 20-ന് (1901 ജൂണ്‍ 2 ഞായറാഴ്ച) കോട്ടയം പഴയസെമിനാരിയില്‍ പുത്തന്‍ കുര്‍ബ്ബാന ചൊല്ലി. ഇടവം 27-ന് (1901 ജൂണ്‍ 9 ഞായറാഴ്ച) പരിയാരം മാര്‍ അപ്രേം പള്ളിയില്‍ വികാരിയായി ചുമതലയേറ്റു.
യോഹന്നാന്‍ കത്തനാര്‍ മാര്‍ അപ്രേം പള്ളിയില്‍ കര്‍മ്മങ്ങള്‍ നടത്തിയതു കൂടാതെ പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയിലും, പൊങ്ങന്താനം സെന്‍റ് തോമസ് പള്ളിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1934-ല്‍ ശിലാസ്ഥാപനം നടത്തിയ പരിയാരം ചക്കഞ്ചിറ സെന്‍റ് തോമസ് പള്ളിയുടെ സ്ഥാപക വികാരിയായിരുന്നു.
ഒരു തികഞ്ഞ ദൈവഭക്തനും, നോമ്പ്, വ്രതാനുഷ്ഠാനങ്ങളില്‍ തല്‍പരനും, പൗരോഹിത്യകര്‍മ്മങ്ങളില്‍ വെടിപ്പും നിഷ്ടയും പുലര്‍ത്തിയിരുന്ന യോഹന്നാന്‍ കത്തനാര്‍ ഇടവകക്കാരുടെയും മെത്രാപ്പോലീത്തന്മാരുടെയും സ്നേഹബഹുമാനാദരവുകള്‍ക്ക് പാത്രീഭൂതനായിരുന്നു. കക്ഷിവഴക്കുകാലത്ത് അദ്ദേഹം അചഞ്ചലനായി മലങ്കര മെത്രാപ്പോലീത്തായുടെ നിലപാട് ശരിയെന്നു മനസ്സിലാക്കി തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകയെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് പ്രേരിപ്പിച്ചു.
മാര്‍ അപ്രേം ഇടവകയില്‍ 48 വര്‍ഷക്കാലം വികാരിയായി സേവനമനുഷ്ഠിച്ചു. 1949 നവംബര്‍ 22-ന് ദിവംഗതനായി. തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയില്‍ അടക്കപ്പെട്ടു.
- കണ്ണങ്കോട്ടു കാഞ്ഞിരക്കാട്ടു മത്തായി കത്തനാര്‍.
- മണലില്‍ യാക്കോബ് ശെമ്മാശന്‍
അല്‍മായ പ്രമുഖര്‍
- കെ. സി. ഈപ്പന്‍ (കെ. സി. ഈപ്പന്‍ മാപ്പിള / കൊച്ചീപ്പച്ചന്‍).
- കെ. എം. മാത്തുള്ള മാപ്പിള.
- കെ. ജി. ലൂക്കാ (ജോര്‍ജ് ലൂക്ക് മുതലാളി).
- ഉപ്പൂട്ടില്‍ ഇട്ടിക്കുര്യന്‍ (കുര്യച്ചന്‍)
- എറികാട്ട് കല്ലറയ്ക്കല്‍ കുഞ്ചപ്പന്‍.
- എറികാട്ടു കൊച്ചു കുഞ്ചപ്പന്‍.
- ഇലഞ്ഞിമൂട്ടില്‍ കണ്ടത്തി ഈപ്പന്‍ കൊച്ചീപ്പന്‍.
- ചുങ്കത്തു വറീതു ഇയ്യു (സി. വി. ഇയ്യു)
- ചാണ്ടി ഉപദേശി.
- ചാക്കോ സൂപ്രണ്ട്.
- ഇ. ജെ. ജോണ്‍ വക്കീല്‍.
- പഴപൂമാലില്‍ പാപ്പി.
- ചെറുവത്തൂര്‍ മാത്തു ഉതുപ്പ്.
- എ. ഐ. ഇയ്യപ്പന്‍.
- എം. വര്‍ക്കി ഇട്ടിച്ചെറിയ ബി.എ. ബി.എല്‍.
- കാരുവേലില്‍ പുത്തന്‍പുരയില്‍ കുഞ്ചെറിയ.
- കല്ലറയ്ക്കല്‍ പി. കൊച്ചുകോര തരകന്‍.
- പി. കെ. ഇട്ടിമാത്തു (കുന്ദംകുളം).
- ചിറക്കടവില്‍ സി. പാപ്പി.
- കെ. കെ. ലൂക്കോസ് വക്കീല്‍.
- തേരകത്തു ചെറിയാന്‍ മുതലാളി (തേരകത്തു ചെറിയാന്‍ കുഞ്ഞ്).
- കിഴക്കേവീട്ടില്‍ ഗീവറുഗീസു മുതലാളി. ചാത്തന്നൂര്‍ കിഴക്കേവീട്ടില്‍ കുഞ്ഞിക്കാണ്ട ഗീവറുഗീസു മുതലാളി: ചാത്തന്നൂര്‍ പള്ളി ഇടവകാംഗം. 1918-ല്‍ ചാത്തന്നൂരില്‍ ഒ.എസ്.സി. ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി. 1956-ല്‍ ഈ സ്കൂള്‍ സഭയ്ക്കു വിട്ടുനല്‍കി. ഇപ്പോള്‍ എം.ഡി. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
- ബാരിസ്റ്റര്‍ ലൂക്കന്‍.
- കെ. പി. സ്കറിയാ.
- ചാരക്കാവില്‍ പാപ്പി.
- സി. പി. ചെറിയാന്‍ വക്കീല്‍.
- പി. കെ. വറുഗീസു വക്കീല്‍.
- ചാലില്‍ കൊച്ചൗസേപ്പ്.
- അയ്പു മാസ്റ്റര്‍.
- പറയാ ചാക്കുണ്ണി.
- പുലിക്കോട്ടില്‍ ചുമ്മാരു മാത്തപ്പന്‍.
- ഡോ. സി. ടി. വര്‍ഗീസ്.
- തോലത്തു ഇയ്യുക്കുട്ടി ചുമ്മാര്.
- സി. പി. വാറു.
- പനയ്ക്കല്‍ അയ്പൂരു ഇയ്യാക്കു.
- കറത്തേടത്തു കീവറീച്ചന്‍.
- പുയ്ക്കുടിയില്‍ കളപ്പുരയ്ക്കല്‍ കൊച്ചുകുഞ്ഞ്.
- കെ. സി. ചാക്കോ മദ്രാസ്.
- ഡോ. ജെ. ഏബ്രഹാം.
- ഹെഡ്മാസ്റ്റര്‍ വി. ജെ. ഇട്ടിച്ചെറിയാ (വള്ളക്കാലില്‍ ഉണ്ണൂണ്ണി 1885-1970). കോട്ടയം എം.ഡി. സെമിനാരി ഹൈസ്കൂളിന്‍റെ പ്രശസ്തനായ ഹെഡ്മാസ്റ്റര്‍ (1919-1943). 1970 ജനുവരി 19-നു അന്തരിച്ചു.
- വല്യപറമ്പില്‍ കുഞ്ഞൂഞ്ഞ്/കുഞ്ഞൂഞ്ഞ് മുതലാളി. കുന്നുംപുറത്ത് കുര്യന്‍ ചെറിയാന്‍: അക്കര കുര്യന്‍ റൈട്ടറുടെ പുത്രന്‍. കോട്ടയം അക്കര കുര്യന്‍ റൈട്ടറുടെ ഏക മകന്‍. 1893-ല്‍ കല്ലട മുതലാളിയുടെ സഹോദരി അക്കാമ്മയെ വിവാഹം കഴിച്ചു. 1087 ചിങ്ങം 22-ന് കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഇദ്ദേഹത്തെ അല്‍മായട്രസ്റ്റിയായി തിരഞ്ഞെടുത്തുവെങ്കിലും അദ്ദേഹം ആ സ്ഥാനം സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോട്ടയത്ത് ചിറക്കടവില്‍ കോരുള ഏബ്രഹാമിനെ ആ സ്ഥാനത്ത് നിയമിച്ചത്. സമുദായ വഴക്കില്‍ ബന്ധുവായ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ സ്വാധീനത്താല്‍ വട്ടശ്ശേരില്‍ തിരുമേനിക്കൊപ്പം നില കൊണ്ടു. 51-ാം വയസ്സില്‍ 1923 മെയ് 6-നു അന്തരിച്ചു.
- മാരേട്ടു കോര, കല്ലൂപ്പാറ.
- കെ. സി. മാമ്മന്‍ മാപ്പിള.
- പുളിമൂട്ടില്‍ തോമസ്.
- കെ. സി. ഗീവറുഗീസ്.
- നെടുമ്പ്രോത്തു കണ്ടത്തില്‍ ഗീവറുഗീസ്.
- പുതുമഠത്തില്‍ ഗീവറുഗീസ്.
- ഇലഞ്ഞിമൂട്ടില്‍ കണ്ടത്തില്‍ കുഞ്ഞ്.
- മേലേത്രയിലായ പൊയ്യക്കന്‍ അവിരാ അവിരാ.
- നെടുമ്പ്രോത്തു തുരുത്തില്‍ ഗീവറുഗീസ്.
- കെ. എം. പീലിപ്പോസു ഇന്‍സ്പെക്ടര്‍.
- തയ്യില്‍ കണ്ടത്തില്‍ ഈപ്പച്ചന്‍.
- കൊച്ചുമാമ്മച്ചന്‍.
- പടിഞ്ഞാറേത്തലയ്ക്കല്‍ അബ്രഹാംകുട്ടി
- പാലത്തുങ്കല്‍ ഇത്താപ്പിരി.
- നടയ്ക്കല്‍ വി. വര്‍ക്കി.
- ഇരുമലെ കോര വര്‍ക്കി.
- കെ. വി. ചാക്കോ.
- എം. മാത്യു വക്കീല്‍.
- വി. കെ. വര്‍ക്കി.
- പനയ്ക്കല്‍ വറീതു ഇട്ടിയവിര.
- എം. എ. തോമസ് വക്കീല്‍.
- പി. കെ. വര്‍ക്കി.
- കെ. വി. എബ്രഹാം വക്കീല്‍.
- തയ്യില്‍ മാത്തുച്ചന്‍.
- പുത്തന്‍പുരയില്‍ കുഞ്ഞൂഞ്ഞ്.
- തയ്യില്‍ കുഞ്ഞ്.
- സി. റ്റി. ഏലിയാസ്.
- കെ. റ്റി. ഗീവര്‍ഗീസു.
- പി. ജേക്കബ് കുര്യന്‍.
- ചെമ്പൗലത്ര ചാക്കോച്ചന്‍.
- വര്‍ക്കിപ്പിള്ള (1850-1928) സെമിനാരി വ്യവഹാര കാര്യസ്ഥന്‍. 29-5-1928- ല്‍ അന്തരിച്ചു.
- പറമ്പില്‍ കൊച്ചുമ്മന്‍ വാദ്ധ്യാര്‍.
- കെ. സി. മാമ്മന്‍ മാപ്പിള.
- ഇ. ജെ. ഫീലിപ്പോസ് തിരുവനന്തപുരം (ഇ. ജെ. ഉതുപ്പച്ചന്‍).
- പനയ്ക്കല്‍ ഇട്ടി മാത്തു.
- കെ. എം. വര്‍ഗീസ്.
- കെ. ടി. തൊമ്മന്‍ മാസ്റ്റര്‍.
- സി. ടി. ഏലിയാസ് ചെമ്പകശേരില്‍, കൊല്ലാട്.
- എ. ഫീലിപ്പോസ്.
- തയ്യില്‍ ഫീലിപ്പോച്ചന്‍.
- ജോസഫ് പി. ഐ.
- പാലത്ര കൊച്ചുകുഞ്ഞ്.
- പുത്തന്‍വീട്ടില്‍ കണ്ടത്തില്‍ കൊച്ചുപോത്തച്ചന്‍.
- എം. സി. മാത്യു.
- തേരകത്തു കോശി മത്തായി.
- തിരുവല്ലാ ചാലക്കുഴിയില്‍ പൗലൂച്ചന്‍.
- സി. റ്റി. ഈപ്പന്‍.
- പി. സി. വറുഗീസ്.
- ചാലില്‍ സി. വറുഗീസ്.
- തയ്യില്‍ ഉണ്ണൂണ്ണി.
- കിഴക്കേറ്റത്തു കുഞ്ഞപ്പന്‍.
- മാരേട്ടു ഫീലിപ്പോസ്.
- അയിരൂ വടക്കേതില്‍ വറുഗീസു വക്കീല്‍.
- സ്കൂള്‍ ഇന്‍സ്പെക്ടര്‍ ജി. അലക്സാണ്ടര്‍.
- വട്ടക്കുന്നേല്‍ ചെറിയാന്‍ അബ്രഹാം.
- ജെ. പൗലൂസ്.
- വട്ടക്കുന്നേല്‍ കുര്യന്‍ വക്കീല്‍: കോട്ടയം വട്ടക്കുന്നേല്‍ പുളിയേലിപ്പറമ്പില്‍ കുരുവിളയുടെയും അച്ചാമ്മയുടെയും പുത്രനായി 1873-ല്‍ ജനിച്ചു. പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസ്സായതിനു ശേഷം 24-ാമത്തെ വയസ്സില്‍ കോട്ടയത്ത് അഭിഭാഷകവൃത്തി ആരംഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പ്രഗത്ഭനായ ഒരു ക്രിമിനല്‍ വക്കീല്‍ എന്ന ഖ്യാതി നേടി. വട്ടശ്ശേരില്‍ തിരുമേനിക്കു വേണ്ടി കോട്ടയത്തെ കേസുകള്‍ നടത്തി. വട്ടിപ്പണക്കേസ്സിലും ഹാജരായി. 50-ാമത്തെ വയസ്സില്‍ കോട്ടയം മുനിസിപ്പല്‍ വൈസ് പ്രസിഡണ്ടായി. 1925 മാര്‍ച്ചില്‍ മഹാത്മാ ഗാന്ധി കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ സ്വീകരിച്ച് ഹാരാര്‍പ്പണം ചെയ്യുകയും സ്വീകരണയോഗത്തില്‍ ആദ്ധ്യക്ഷം വഹിച്ച് മംഗളപത്രം വായിച്ചു സമര്‍പ്പിക്കുകയും ചെയ്തു. 56-ാം വയസ്സില്‍ 1929 ഡിസംബര്‍ 7-നു അന്തരിച്ചു. മണര്‍കാട്ടു പള്ളിയില്‍ കബറടക്കി.
- സി. പി. മാത്തന്‍ വക്കീല്‍.
- പള്ളിപറമ്പില്‍ വറീതു തോമ്മാ.
- തെങ്ങുംതോട്ടത്തില്‍ ഊന്നുകല്ലില്‍ ശീമോന്‍ ഫീലിപ്പോസ്.
- തെങ്ങുംതോട്ടത്തില്‍ ഫീലിപ്പോസ് അബ്രഹാം.
- തേനുങ്കല്‍ ഗീവറുഗീസു കത്തനാര്‍.
- കളമ്പുകാട്ടു ഈപ്പച്ചന്‍.
- കെ. വി. മത്തായിച്ചന്‍.
- കെ. ഐ. തോമസ്സു എഞ്ചിനിയര്‍.
- കെ. ഐ. ജോര്‍ജ്ജ്.
- കെ. സി. മാത്തുച്ചന്‍.
- പി. റ്റി. തോമ്മസു വക്കീല്‍.
- കോയിപ്രത്തു നൈനാച്ചന്‍.
- ആറ്റുതുരുത്തേല്‍ വറീച്ചന്‍.
- പഴേമഠത്തില്‍ കീവര്‍ച്ചന്‍.
- പി. പി. തൊമ്മന്‍ വാദ്ധ്യാര്‍.
- പുലിക്കോട്ടില്‍ ഇട്ടൂപ്പ്.
- അയിരാംപള്ളില്‍ പാപ്പി (കല്ലൂപ്പാറ).
- പയ്യമ്പെള്ളില്‍ അബ്രഹാം.
- കുരടിയന്‍ മണ്ണിക്കോയിക്കല്‍ കിഴക്കേതില്‍ കൊച്ചുമ്മച്ചന്‍.
- കണിയാന്ത്ര അലക്സാണ്ടര്‍.
- കെ. എ. ജോര്‍ജ് രജിസ്ട്രാര്‍.
- കെ. പി. പുന്നൂസു വക്കീല്‍.
- കിഴക്കുംകര പൗലൂസ്.
- പി. കെ. മാത്യു.
- കോലാടി വടക്കു താവു ചാക്കുണ്ണി.
- മിസ്സസ് കെ. കെ. ലൂക്കോസ്.
- തര്യന്‍ മാസ്റ്റര്‍ (പുത്തനങ്ങാടി പുളിയ്ക്കല്‍).
- സി. പി. തരകന്‍.
- ചാത്തന്നൂര്‍ കിഴക്കേവീട്ടില്‍ ഗീവറുഗീസു മുതലാളി.
- കെ. എം. മാമ്മന്‍ മാപ്പിള.
- വടക്കടത്തു ഗീവറുഗീസു ഉമ്മന്‍ (കൊച്ചുമ്മന്‍).
- കെ. സി. മാത്തു വക്കീല്‍.
- എം. സി. മാത്യു ടീച്ചര്‍.
- പാറേട്ട് സ്കറിയാക്കുട്ടി (ഇസ്സഡ്. എം. പാറേട്ട് 1890-1981). സഭാചരിത്രകാരനും സാഹിത്യകാരനും പത്രാധിപരും. പുതുപ്പള്ളി പള്ളി ഇടവകയില്‍ പാറേട്ട് കുടുംബാംഗം. പൗരപ്രഭ, സഭാ സേവകന്‍, സഭാ സംരക്ഷകന്‍ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന മാത്യൂസ് മാര്‍ ഈവാനിയോസിന്‍റെ ഇളയ സഹോദരന്‍.
- എറികാട്ടു മാത്തു ചാക്കോ (കൊച്ചു കുഞ്ചപ്പന്‍).
- അയിരൂര്‍ വില്ലോത്തു നയിനാ വറുഗീസ്.
- വയലിറക്കത്തു ഗീവറുഗീസ്. കലഞ്ഞൂര്‍ സെന്‍റ് ജോര്‍ജ് ഇടവകാംഗം. അലക്സന്ത്രയോസ് കത്തനാര്‍ (1896-1971) പുത്രനാണ്.
- പടിഞ്ഞാറേത്തലയ്ക്കല്‍ ജോര്‍ജ് ജോസഫ്.
- തെക്കേവീട്ടില്‍ കോശി വാദ്ധ്യാര്‍.
- റ്റി. കെ. മാത്യു (തെക്കേക്കര, കുന്നംകുളങ്ങര).
- വള്ളക്കാലില്‍ മാത്തുള്ള
- മാടത്തില്‍ പടിഞ്ഞാറേതില്‍ ഈശോ.
- കല്ലറയ്ക്കല്‍ ഇ. ഐ. ജോസഫ്
- നെല്ലിമൂട്ടില്‍ ചാവടിയില്‍ ഗീവറുഗീസു മുതലാളി (കണ്ണങ്കോട്, അടൂര്‍).
- മാളിയേക്കല്‍ അബ്രഹാം.
- കറത്തനല്ലൂര്‍ കണ്ടത്തില്‍ മാത്തുള്ള കൊച്ചീപ്പന്‍ മാപ്പിള.
- പാലമൂട്ടില്‍ പി. ജി. കോശി.
- കയ്യാലാത്തു വടക്കേടത്തു ചാക്കോ.
- പി. സി. കൊച്ചുമ്മന്‍ വാദ്ധ്യാര്‍.
- ചെറുവത്തൂര്‍ ഉക്കുറു വാറുണ്ണി.
- തെങ്ങുംതറയില്‍ റ്റി. ജി. മാത്യു.
- പി. ജേക്കബ് ഉമ്മന്‍.
- വൈശ്യംപറമ്പില്‍ കുഞ്ഞിചെറിയാന്‍ കോര
- തുടിയന്‍ കുഞ്ഞിപൗലോ കോര (കണ്ടനാട്).
- ജോര്‍ജ് ഫിലിപ്പ് (അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ).
- മഠത്തിറമ്പില്‍ പുത്തന്‍പുരയില്‍ കുര്യന്‍.
- ചാത്തുരുത്തില്‍ ചെറിയാന്‍ കുര്യ.
- കെ. ഐ. കോരക്കുഞ്ഞ്.
- പടിഞ്ഞാറേത്തലയ്ക്കല്‍ കുഞ്ഞപ്പന്‍.
- കെ. വി. സഖറിയാ.
- ഇ. കെ. ഇട്ടിമാത്തു.
- റ്റി. റ്റി. ചാക്കോ.
- പുരയ്ക്കല്‍ തോമ്മാ ചാണ്ടി.
- കിഴക്കേയറ്റത്തു ചാക്കോ ചാക്കോ.
- കെ. കെ. തോമസ് വക്കീല്‍.
- പൂപ്പള്ളില്‍ വര്‍ഗീസ്.
- മുറിമറ്റത്തില്‍ കുര്യന്‍.
- കെ. കെ. സ്കറിയ.
- വി. ജി. തോമസ്.
- കൂടത്തുംമുറിയില്‍ കീവര്‍ച്ചന്‍.
- സി. റ്റി. മാത്തുത്തരകന്‍.
- റ്റി. ഫീലിപ്പോസു വക്കീല്‍.
- പത്രോസു മത്തായി വക്കീല്‍.
- നെടുമ്പ്രെത്തു കണ്ടത്തില്‍ പോത്ത ഗീവറുഗീസു (കീവറീച്ചന്‍).
- കാരിച്ചാല്‍ തകിടിയില്‍ തോമ്മസു.
- കിഴക്കേമണ്ണിക്കോയിക്കല്‍ ഇടിക്കുള.
- പി. എം. കൊച്ചയ്പ്പ വാദ്ധ്യാര്‍.
- കുഞ്ഞിക്കോര മത്തായി കരോട്ട്.
- ഐസക്കു മത്തായി.
- പനയ്ക്കല്‍ കുറിയാക്കു ഇയ്യുക്കുട്ടി.
- എം. പി. മാത്യു വാദ്ധ്യാര്‍.
- കെ. പി. സഖറിയാ.
- പി. കെ. കൊച്ചൈയ്പ വാദ്ധ്യാര്‍.
- അമ്പലത്തുങ്കല്‍ ഇട്ട്യേരം മാത്തു.
- കെ. എം. ജോര്‍ജ്ജ്.
- എ. എം. വര്‍ക്കി
- പുലിക്കോട്ടില്‍ കുരിയപ്പന്‍..
- വി. ജി. ജോര്‍ജ്ജ്.
- പി. ഐ. വര്‍ക്കി.
- കരവട്ടുവീട്ടില്‍ അയ്പോര ഏലമ്മ.
- കൈതയില്‍ കുഞ്ഞച്ചന്‍.
- മടുക്കാനി പുത്തന്‍പുരയ്ക്കല്‍ ചെറിയാന്‍.
- പുലിക്കോട്ടില്‍ കാക്കുണ്ണി കുര്യന്‍.
- ഒ. എം. ചെറിയാന്‍.
- ചേരിയില്‍ കൊച്ചൂഞ്ഞ്.
- വി. ഐ. വറുഗീസ് ബി.എ. എല്‍.റ്റി.
- പി. സി. അയ്പ്പൂരു ഉപദേശി.
- വടക്കേ താഴയില്‍ സ്കറിയാ വാദ്ധ്യാര്‍.
- പള്ളിവാതുക്കല്‍ പി. എസ്. യൗസേപ്പ് വക്കീല്‍.
- ചാലില്‍ യൗസേഫ് കുഞ്ഞിച്ചെറിയ.
- വാരിക്കാട്ടു നൈനാന്‍ (1041-1126). കോട്ടയം വാരിക്കാട്ടു കുടുംബാംഗം. കോയിപ്പുറത്തു താമസിച്ച ഇദ്ദേഹം മെട്രിക്കുലേഷന്‍ വരെ പഠിച്ചു. കുറെനാള്‍ ഗവണ്‍മെന്‍റ് പ്രസ്സില്‍ ജോലി നോക്കിയശേഷം കൃഷി കാര്യാദികളില്‍ ഏര്‍പ്പെട്ടു. തിരുവല്ലാ കോടിയാട്ട് കുര്യച്ചന്‍റെ ഏക പുത്രി ഏലിയാമ്മയാണ് (വട്ടശ്ശേരില്‍ തിരുമേനിയുടെ സഹോദരിപുത്രി) ഭാര്യ. 29-10-1126-ല്‍ 85-ാം വയസ്സില്‍ അന്തരിച്ചു. ഒരു പുത്രനും രണ്ടു പുത്രിമാരും.
- നല്ലൂര്‍ ജോസഫ് വറുഗീസ്.
- കരിങ്ങാട്ടില്‍ യൗസേപ്പ് വക്കീല്‍.
- അഞ്ചേരില്‍ കെ. ഐ. വര്‍ക്കി.
- നെല്ലിമൂട്ടില്‍ ചാവടിയില്‍ തോമ്മി മുതലാളി.
- അമ്പറയില്‍ കുരുവിള കൊച്ചുകുരുവിള.
- പറമ്പില്‍ തോമ്മസ് കോശി.
- പാറക്കന്‍ പത്രോസ്.
- ചാലില്‍ കുഞ്ഞവിര.
- സി. ടി. ചെറിയാന്‍ വക്കീല്‍.
- ചതത്തോടത്തു ചാക്കോച്ചന്‍.
- ആലുമൂട്ടില്‍ മൂത്ത കുഞ്ഞ്.
- മണലില്‍ കോശി ഗീവറുഗീസ്.
- ചിറക്കടവില്‍ അബ്രഹാം.
- തറയില്‍ തോമ്മസ്.
- കരവട്ടു സീമോന്‍ ഐപ്പോര.
- ചെറിയാന്‍ കൊച്ചുകോര.
- ചന്തിരത്തില്‍ പീലിക്കുഞ്ഞ്.
- കരവാശേരില്‍ അവരാ തോമസ്സ്.
- പി. കെ. കുര്യന്‍ (കായംകുളം).
- മാളിയേക്കല്‍ കൊച്ചുമാണി.
- പുത്തന്‍പുരയ്ക്കല്‍ പൗലൂസ് മത്തായി.
- മോടയില്‍ കൊച്ചുവറീത്.
- വാകത്താനത്തു തെക്കേപുറത്തു വെട്ടിയിൽ ഉലഹന്നാച്ചന്‍.
- സി. മാത്തന്‍.
- പെന്‍ഷ്യന്‍റു കണ്ട്രോളര്‍ എം. ഐ. വര്‍ക്കി.
- തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ പുരവത്തു പൈലിക്ക്.
- എം. പി. വര്‍ക്കി മൂക്കഞ്ചേരില്‍. (തൃപ്പൂണിത്തുറ)
- ഏറാതോട്ടത്തു ഉണ്ണൂണ്ണി.
- മഴുവഞ്ചേരിപറമ്പില്‍ പൗലോ കുഞ്ഞിക്കോര.
- തുരുത്തിപള്ളില്‍ കൊച്ചൂഞ്ഞ്.
- റ്റി. റ്റി. കോര.
- വൈശ്യംപറമ്പില്‍ ചെറിയാന്‍ യൗസേപ്പ് (കണ്ടനാട്).
- തുണ്ടിയില്‍ കുഞ്ഞ്.
- കൊച്ചിടിക്കുള, തിരുവനന്തപുരം.
- പി. എം. പത്രോസ് (മുളന്തുരുത്തി).
- ടി. വി. മാത്യു.
- ചെമ്പകശ്ശേരി കണ്ടത്തില്‍ കീവറീച്ചന്‍ (കവിയൂര്‍ പള്ളി).
- കറുകയില്‍ കൊച്ചുകുഞ്ഞ്.
- തേമ്മാലില്‍ തോമ്മസു അപ്പോത്തിക്കരി.
- ഈഴോംമുമ്പില്‍ കുര്യന്‍ തോമസ്.
- കോച്ചേരി തരകന്‍ കാളാമ്യാലില്‍ വര്‍ക്കി പൈലി.
- ചാണ്ടിക്കുഞ്ഞു വക്കീല്‍.
- കറുകയില്‍ കെ. വി. ഈപ്പന്‍: കോട്ടയം പഴയസെമിനാരി കാര്യവിചാരിപ്പുകാരനായിരുന്നു. പഴയസെമിനാരിയിലെ മാര്‍ത്തോമ്മസ് അച്ചുകൂടം മാനേജരായും പ്രവര്‍ത്തിച്ചു. സഭയുടെ നേന്ത്രവേലി 700 പറ നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. സെമിനാരിയിലെ ജോലിയില്‍ നിന്നു പിരിഞ്ഞ് 1915-ല്‍ നിരണത്തു താമസമാക്കി. 1924 ജനുവരി 27-നു അന്തരിച്ചു.
- സി. വി. ഇയ്യു
സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്
ഈ വ്യക്തികളെക്കുറിച്ചു അറിയാവുന്നവര്‍ ഇവരുടെ ലഘു ജീവചരിത്ര കുറിപ്പുകള്‍ അയച്ചുതന്നാല്‍ ഉപകാരം. WhatsApp No. 7012270083
പേരുകളിലോ വീട്ടുപേരുകളിലോ സ്ഥലപ്പേരുകളിലോ തെറ്റുണ്ടെന്നു അഭിപ്രായമുള്ളപക്ഷം വിവരം ദയവായി അറിയിക്കുക. WhatsApp No. 7012270083
Comments
Post a Comment